തലശ്ശേരി: ജമാഅത്തെ ഇസ്ലാമിയുടെയും മുസ്‌ലിം ലീഗിന്റെയും വർഗീയ വിഭജന അജണ്ടയ്ക്കെതിരെ ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ലയുടെ നേതൃത്വത്തിൽ വന്ദേമാതര സദസ്സ് സംഘടിപ്പിച്ചു. വാടിക്കൽ രാമകൃഷ്ണ മന്ദിര പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ച ശേഷമാണ് സദസ്സ് ആരംഭിച്ചത്.
ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏലക്കുഴിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമിയുടെയും മുസ്‌ലിം ലീഗിന്റെയും വോട്ടുകൾ നേടിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ നിലകൊള്ളുന്നതെന്നും അവരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വന്ദേമാതരം പൂർണ്ണമായി ആലപിക്കാൻ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സ്വാതന്ത്ര്യ സമരകാലത്ത് രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കാൻ ചില നേതാക്കൾ ശ്രമിച്ചപ്പോൾ സർദാർ വല്ലഭഭായി പട്ടേൽ അടക്കമുള്ളവർ അതിനെ ശക്തമായി എതിർത്തു. എന്നാൽ അധികാരം ലക്ഷ്യമിട്ട് ജവഹർലാൽ നെഹ്റു സ്വീകരിച്ച നിലപാടുകളാണ് രാജ്യവിഭജനത്തിലേക്ക് നയിച്ചതെന്നും കെ. രഞ്ജിത്ത് കൂട്ടിച്ചേർത്തു.
ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ വട്ടിപ്രം ആശംസയും ജില്ലാ സെക്രട്ടറി പ്രീത പ്രദീപ് നന്ദിയും രേഖപ്പെടുത്തി. ബി.ജെ.പി സംസ്ഥാന സമിതിയംഗം എൻ. ഹരിദാസ്, ജില്ലാ വൈസ് പ്രസിഡന്റ് രാജൻ പുതുക്കുടി, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സനിഷ രാഗിൽ, തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ്, ജനറൽ സെക്രട്ടറി എ.പി. നിഷാന്ത്, ലസിത പാലക്കൽ, സീന മാണിയത്ത് തുടങ്ങിയ നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.
