Zygo-Ad

തലശ്ശേരിയില്‍ 'ഡിജിറ്റല്‍ അറസ്റ്റു തട്ടിപ്പ്'; വയോധികന് നഷ്ടമായത് 45 ലക്ഷം രൂപ, സൈബര്‍ പോലീസ് കേസെടുത്തു


തലശ്ശേരി: ഡിജിറ്റൽ അറസ്റ്റ്. രാജ്യ വിരുദ്ധ സാമ്പത്തിക കുറ്റകൃത്യത്തിന് കേസെടുത്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച്‌ 'ഡിജിറ്റല്‍ അറസ്റ്റ്' നാടകം നടത്തി വയോധികനില്‍ നിന്ന് 45 ലക്ഷം രൂപ തട്ടിയെടുത്തു.

തലശ്ശേരി കുയ്യാലി സ്വദേശി തമ്പാൻ കോമത്ത് തച്ചോളിയൻ ആണ് വൻ തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ വയോധികന്റെ പരാതിയില്‍ കണ്ണൂർ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തട്ടിപ്പ് ഇങ്ങനെ

2025 ഡിസംബർ മാസം മുതല്‍ 2026 ജനുവരി 7 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. വാട്സാപ്പ് വഴിയാണ് തട്ടിപ്പു സംഘം പരാതിക്കാരനെ ബന്ധപ്പെട്ടത്. 

പരാതിക്കാരന്റെ പേരില്‍ ഒരു സിം കാർഡ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ സിം കാർഡ് ഉപയോഗിച്ച്‌ മുംബൈയിലെ കാനറ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും തട്ടിപ്പുകാർ വിശ്വസിപ്പിച്ചു.

ഈ അക്കൗണ്ട് വഴി നിയമ വിരുദ്ധമായ രീതിയില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്നും അതിനാല്‍ താങ്കള്‍ക്കെതിരെ കേസെടുത്ത് 'ഡിജിറ്റല്‍ അറസ്റ്റ്' ചെയ്തിരിക്കുകയാണെന്നും ഭീഷണിപ്പെടുത്തി.

വ്യാജ വാറന്റും ഭീഷണിയും

വിശ്വാസ്യത വരുത്തുന്നതിനായി വ്യാജ അറസ്റ്റ് വാറന്റും രേഖകളും വാട്സാപ്പില്‍ അയച്ചു നല്‍കുകയും ചെയ്തു. അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ ബാങ്കിലുള്ള പണം മുഴുവൻ സർക്കാർ നിയന്ത്രണത്തിലുള്ള അക്കൗണ്ടിലേക്ക് മാറ്റണമെന്നും പരിശോധനയ്ക്ക് ശേഷം പണം തിരികെ നല്‍കുമെന്നും ഇവർ വിശ്വസിപ്പിച്ചു.

ഭയന്നു പോയ വയോധികൻ ജനുവരി 7-ന് സ്വന്തം അക്കൗണ്ടില്‍ നിന്ന് തട്ടിപ്പുകാർ നല്‍കിയ അക്കൗണ്ടിലേക്ക് 45 ലക്ഷം രൂപ അയച്ചു നല്‍കുകയായിരുന്നു. പിന്നീട് പണം തിരികെ ലഭിക്കാതിരുന്നപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം മനസ്സിലായത്.

തുടർക്കഥയാകുന്ന തട്ടിപ്പുകള്‍

കണ്ണൂർ ജില്ലയില്‍ ഇത്തരം തട്ടിപ്പുകള്‍ വർദ്ധിച്ചു വരികയാണ്. നേരത്തെ തോട്ടട സ്വദേശിയായ മുൻ ബാങ്ക് മാനേജരെ സമാനമായ രീതിയില്‍ ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത് പണം തട്ടാൻ ശ്രമം നടന്നിരുന്നു.

എന്നാല്‍ സൈബർ പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ആ തട്ടിപ്പ് പൊളിക്കുകയും കേസിലെ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തലശ്ശേരിയില്‍ വൻ തുക നഷ്ടപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ