കല്പറ്റ: വയനാട്ടില്‍ വൻ കവർച്ചാ സംഘം പിടിയിലായി. മഹാരാഷ്ട്രയില്‍ നിന്ന് ഒന്നര കോടിയോളം രൂപ കവർച്ച നടത്തി മുങ്ങിയ സംഘമാണ് വയനാട്ടില്‍ പിടിയിലായത്.
പാലക്കാട് സ്വദേശികളാണ് കവർച്ച സംഘത്തിലുണ്ടായിരുന്നത്.
കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്ടില്‍ നന്ദകുമാർ (32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാർ (27), പോല്‍പുള്ളി, പാലാനംകൂറിശ്ശി, സുരേഷ് (47), കാരെക്കാട്ട്പറമ്പ്, ഉഷ നിവാസ്, വിഷ്ണു (29), മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു (31), വാവുല്യപുരം, തോണിപാടം, കലാധരൻ (33) എന്നിവരെയാണ് ഹൈവേ പോലീസും കല്പറ്റ പോലീസും സ്ക്വാഡും ചേർന്ന് പിടികൂടിയത്.
മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് പോലീസ് സ്റ്റേഷൻ പരിധിയില്‍ ശനിയാഴ്ചയാണ് കവർച്ച നടന്നതെന്നാണ് വിവരം. കാറില്‍ കൊണ്ടു പോകുകയായിരുന്നു ഒന്നര കോടി രൂപയാണ് രണ്ട് കാറുകളിലായി എത്തിയ സംഘം കവർച്ച നടത്തിയത്.
ഇത് സംബന്ധിച്ച് വിവരം ലഭിച്ച മഹാരാഷ്ട്രാ പോലീസ് സംഘത്തെ പിന്തുടർന്നു. തുടർന്ന് ഇവർ കേരളത്തിലേക്ക് കടന്നതിനെ തുടർന്ന് സംസ്ഥാന പോലീസിന് വിവരം ലഭിച്ചു. കേരള പോലീസ് സാഹസികമായിട്ടാണ് സംഘത്തെ പിടികൂടിയത്.
ഇവർ വയനാട് ജില്ലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും അലർട്ട് നല്‍കിയിരുന്നു.
തുടർന്ന് ശനിയാഴ്ച രാത്രിയില്‍ ഇവർ സഞ്ചരിച്ച കെ.എല്‍.10 എ.ജി 7200 സ്കോർപിയോ കൈനാട്ടിയില്‍ വച്ച് പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.
ഒരു വാഹനത്തിലുണ്ടായിരുന്ന ആറു പേരെയാണ് പിടികൂടിയത്. ഒരു ഇന്നോവയിലുള്ളവർ കൂടി കവർച്ചയില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് വിവരം.
ഇവരെ പിടികൂടാനായിട്ടില്ല. പിടികൂടിയവരെ വൈദ്യ പരിശോധനക്ക് ശേഷം മഹാരാഷ്ട്ര പോലീസിന് കൈമാറി. ഇവരുടെ വാഹനത്തില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പിടിയിലായവരെല്ലാം കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണെന്നും പോലീസ് അറിയിച്ചു.
സബ് ഇൻസ്പെക്ടർമാരായ വിമല്‍ ചന്ദ്രൻ, എൻ. വി ഹരീഷ്കുമാർ, ഒ.എസ് ബെന്നി, എ എസ് ഐ മുജീബ് റഹ്മാൻ, ഡ്രൈവർ എസ്.സി.പി.ഒ പി.എം സിദ്ധിഖ്, സി.പി.ഒ എബിൻ, എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.