തലശ്ശേരി: ജീവിതാനുഭവങ്ങൾ സാഹിത്യത്തിലേക്ക് കടന്നുവരുമ്പോൾ ആധുനിക ലോകം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള ശക്തമായ ആയുധമായി സാഹിത്യം മാറുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി പറഞ്ഞു. സൗഹൃദം കൂട്ടായ്മ തലശ്ശേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുസ്തക പ്രകാശനവും ഓണാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രവും ഭാവനയും യഥാർഥ ജീവിതവും നർമ്മവുമെല്ലാം സമന്വയിക്കുന്നതാണ് സാഹിത്യം. പഴയകാല ജീവിതാനുഭവങ്ങളും അനുഭവകഥകളും സാഹിത്യത്തിലേക്ക് കടന്നുവരുമ്പോൾ ആധുനിക ലോകത്തിന്റെ പ്രശ്നങ്ങളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കാനുള്ള കരുത്ത് പകരാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജുമാന ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറും എഴുത്തുകാരനുമായ റാഫി ഐച്ചസ് രചിച്ച 'അമ്മയാണ് എനിക്കിഷ്ടം', 'ഒരു ജീവിതയാത്ര' എന്നീ രണ്ട് പുസ്തകങ്ങൾ ടി. ആസഫലി പ്രകാശനം ചെയ്തു. കണ്ണൂരിലെ എഴുത്തുകാരി മുംതാസ് ആസാദും പ്രിവന്റീവ് ഓങ്കോളജി സ്പെഷ്യലിസ്റ്റ് ഡോ. ദീപ്തി ടി.ആറും പുസ്തകങ്ങൾ ഏറ്റുവാങ്ങി.
അഡ്വ. ഷബീർ കെ.സി. അധ്യക്ഷത വഹിച്ചു. സമീർ ധർമ്മടം പുസ്തക പരിചയം നടത്തി. എക്സൈസ് ഇൻസ്പെക്ടർ ഷിംന പി., പോലീസ് ഓഫീസർ രങ്കീഷ് കടവത്ത് എന്നിവർ മുഖ്യാതിഥികളായി. കലൈമാമണി ചാലക്കര പുരുഷു, സോഷ്യൽ വർക്കർ ജെസി രാകേഷ്, സുലു ടീച്ചർ, സുമ പ്രദീപ്, റഷീദ് കരിയാടൻ എന്നിവർ സംസാരിച്ചു. റാഫി ഐച്ചസ് മറുപടി പ്രസംഗം നടത്തി. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് വിവിധ ഓണാഘോഷ പരിപാടികളും ഓണസമ്മാന വിതരണവും നടന്നു.
:
