വടകര: വടകര മുക്കാളിയിൽ സ്‌കൂളിലേക്ക് ബസിൽ പോകുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്‌ത പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. വടകര ചെരണ്ടത്തൂർ നീലിയേടത്ത് മീത്തൽ വീട്ടിലെ ചന്ദ്രൻ എൻ.എം (59) ആണ് പിടിയിലായത്.
കഴിഞ്ഞ ജൂൺ 16ന് രാവിലെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ മുക്കാളി വെച്ച് പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് കുട്ടി ഇറങ്ങേണ്ട ബസ് സ്റ്റോപ്പിൽ കുട്ടിയെ ഇറങ്ങാൻ അനുവദിക്കാതെ വടകരയിലേക്ക് കൊണ്ടുപോകാനും ശ്രമിച്ചു.
സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം ചോമ്പാല പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ബസിലെ സിസിടിവി ദൃശ്യങ്ങളും ഇരയായ കുട്ടി നൽകിയ അടയാള വിവരങ്ങളുമാണ് അന്വേഷണത്തിന് നിർണായകമായത്. രൂപസാദൃശ്യമുള്ള നിരവധി പേരെ നിരീക്ഷിച്ച ശേഷമാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
ചോമ്പാല എസ് എച്ച് ഒ ഷമീൽ പി.പി, എ എസ് ഐ സിജിൽ കുമാർ, എസ് സി പി ഒ ഷമീർ വി.കെ.ടി, സി പി ഒമാരായ രജീഷ് ആർ, രാജേഷ് എം.കെ, ശ്രീജേഷ് സി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വടകര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജ്സ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
