കോഴിക്കോട്: നാട്ടില്‍ എത്തുമെന്ന് കരുതിയില്ലെന്ന് സൗദി അറേബ്യയില്‍ 20 വർഷത്തെ ജയില്‍വാസത്തിന് ശേഷം തിരിച്ചത്തിയ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീം.
18 വർഷം ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ രണ്ടു വർഷം ആണ് പ്രതീക്ഷ വന്നത്. വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയത്. നിയമ പോരാട്ടവും ഫണ്ട് ശേഖരണവും നടക്കുന്നത് അറിഞ്ഞിരുന്നു. നിയമ സംവിധാനങ്ങള്‍ക്ക് നന്ദിയെന്ന് അബ്ദുല്‍ റഹീം പ്രതികരിച്ചു.
നിസ്സഹായരായ നിരവധി പേർ ജയിലില്‍ ഉണ്ടെന്ന് അബ്ദുല്‍ റഹീം പ്രതികരിച്ചു. ഒരു വർഷം മുമ്പ് പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കി. പുറംലോകം കാര്യമായി ഇതേക്കുറിച്ച് അറിഞ്ഞില്ല. മലയാളി എന്ന നിലയില്‍ പ്രത്യേക പരിഗണന ലഭിച്ചു. 60 പേർ ആണ് സെല്ലില്‍ ഉണ്ടായിരുന്നത്.
തന്നേക്കാള്‍ കൂടുതല്‍ കാലം ജയിലില്‍ കഴിയുന്നവർ ഉണ്ട്. വധശിക്ഷക്ക് വിധിക്കപ്പെട്ട പത്തനംതിട്ട സ്വദേശി ഉണ്ട്. ജയിലില്‍ തന്നെ ഒരുപാട് ആളുകള്‍ സഹായിച്ചു. നാട്ടില്‍ എത്താൻ സഹായിച്ച എല്ലാവർക്കും നന്ദിയെന്നും അബ്ദുല്‍ റഹീം പറഞ്ഞു.
മലയാളിയുടെ പ്രവാസ ചരിത്രത്തിലെ സമാനതകളില്ലാത്ത നിയമ പോരാട്ടത്തിന്റെയും ചേർത്തു പിടിക്കലിന്റെയും നാള്‍വഴികളും അനിശ്ചിതത്വങ്ങളുടെ തീക്കടലുകളും പിന്നിട്ടാണ് അബ്ദുല്‍ റഹീം ഒടുവില്‍ ജനിച്ച മണ്ണില്‍ തിരിച്ചെത്തിയത്.
ഇന്ന് രാവിലെ 8.30 യോടെ നിറകണ്ണുകളുമായി കരിപ്പൂർ വിമാനത്താവളത്തിന് പുറത്തെത്തിയ റഹീമിനെ നിയമ സഹായ സമിതിയും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു.
ബന്ധുക്കളും നാട്ടുകാരും സൂചികുത്താനിടയില്ലാത്ത വിധം നിറഞ്ഞു കവിഞ്ഞ തറവാട് മുറ്റത്തേക്കാണ് രണ്ടു പതിറ്റാണ്ടിന് ശേഷം റഹീം എത്തിയത്. ഇരുപത് വർഷക്കാലം നിറകണ്ണുകളും പ്രാർത്ഥനകളുമായി മകനെ കാത്തിരുന്ന ഉമ്മയ്ക്ക് സ്വപ്ന സാഫല്യം.
ഇനി ഒരിക്കലും കാണില്ലെന്ന് കരുതിയ വീടിന്റെ തണലില്‍ ഉമ്മയും മകനും കണ്ടുമുട്ടി. ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങള്‍ക്കാണ് ഫറോക്ക് കോടമ്പുഴയിലെ സീനത്തു മൻസില്‍ എന്ന വീട് സാക്ഷിയായത്.
2006 ല്‍ സ്പോണ്‍സറുടെ മകന്റെ മരണവുമായി ബന്ധപ്പെട്ടാണ് റഹീം ജയിലിലാകുന്നതും വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നതും. ദീർഘകാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ 35 കോടിയോളം രൂപ ദിയാധനം സ്വീകരിച്ച് മാപ്പ് നല്‍കാൻ സൗദി കുടുംബം സമ്മതിക്കുകയായിരുന്നു.
