Zygo-Ad

മുഴപ്പിലങ്ങാട് ദേശീയപാതയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു: വഴിയാത്രക്കാരന് ദാരുണാന്ത്യം

 


മുഴപ്പിലങ്ങാട്: ദേശീയപാതയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് വഴിയാത്രക്കാരനെ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശിയായ ഒരാളാണ് മരിച്ചത്; ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഇപ്പോൾ തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച പുലർച്ചെ 5.30-ഓടെയായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്നും തുണികളുമായി തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. പുതുതായി പണി പൂർത്തിയായ പാതയിലൂടെ വന്ന ലോറി, മുഴപ്പിലങ്ങാട് മഠത്തിന് സമീപം സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ പെട്ടെന്ന് വഴിയാത്രക്കാരനെ കണ്ട് നിയന്ത്രണം വിടുകയായിരുന്നു.

യാത്രക്കാരനെ ഇടിച്ച ശേഷം സർവീസ് റോഡിലേക്ക് പാഞ്ഞുകയറിയ ലോറി നടപ്പാതയിലൂടെ നീങ്ങി സമീപത്തെ വീടിന്റെ ഭിത്തിയിൽ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീടിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ഓവുപാലത്തിന്റെ സ്ലാബുകൾ ഇളകി മാറുകയും ചെയ്തിട്ടുണ്ട്. വഴിയാത്രക്കാരൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു.

അപകടത്തെത്തുടർന്ന് സർവീസ് റോഡിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. എടക്കാട് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ലോറിയിലുണ്ടായിരുന്ന തുണികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. സംഭവത്തിൽ എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

വളരെ പുതിയ വളരെ പഴയ