തലശ്ശേരി: മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ മാല മോഷണക്കേസില്‍ പ്രതിയാക്കി ആളു മാറി അറസ്റ്റു ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ സർക്കാർ നഷ്ട പരിഹാരം കൊടുക്കണമെന്ന് ഹൈക്കോടതി.
നിരപരാധിയെ ജയിലിലാക്കിയ സംഭവത്തില്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. പബ്ലിക് ലോ റെമഡി അനുസരിച്ചാണ് ജസ്റ്റിസ് പിഎം മനോജിന്റെ സുപ്രധാന ഉത്തരവ്.
കണ്ണൂർ തലശ്ശേരി സ്വദേശി വികെ താജുദ്ദിനും കുടുംബത്തിനുമാണ് സർക്കാർ നഷ്ടപരിഹാരം നല്‍കേണ്ടത്. ഈ തുക താജുദ്ദിനെ ജയിലിലടച്ച കണ്ണൂർ ചക്കരക്കല്‍ പോലീസ് സ്റ്റേഷൻ എസ്‌ഐയായിരുന്ന പി ബിജു, എഎസ്‌ഐമാർ ആയിരുന്ന യോഗേഷ്, ടി ഉണ്ണികൃഷ്ണൻ തുടങ്ങിയവരില്‍ നിന്ന് ഈടാക്കണോയെന്ന് സർക്കാരിന് തീരുമാനിക്കാം.
താജുദ്ദിനും കുടുംബവും അഡ്വ.ടി ആസഫലി വഴി ഫയല്‍ ചെയ്ത ഹർജിയിലാണ് നടപടി. നഷ്ട പരിഹാര തുകയില്‍ 10 ലക്ഷം രൂപ താജുദ്ദിനും ഒരു ലക്ഷം രൂപ വീതം ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കും നല്‍കാനാണ് ഉത്തരവ്.
പോലീസിന്റെ ഭഗത്തു നിന്ന് ഇത്തരത്തില്‍ ഉത്തരവാദിത്വമില്ലാത്ത നടപടി ഇനിയുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
