മേപ്പാടി: കളിക്കുന്നതിനിടെ അബദ്ധത്തില്‍ കളിപ്പാട്ടത്തിനുള്ളിലെ അഞ്ച് ബാറ്ററികള്‍ വിഴുങ്ങിയ രണ്ട് വയസ്സുകാരന് ഡോ. മൂപ്പൻസ് മെഡിക്കല്‍ കോളേജില്‍ നടത്തിയ അടിയന്തര എൻഡോസ്കോപ്പിയിലൂടെ പുനർജന്മം.
ബത്തേരി മൂലങ്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് കളിപ്പാട്ടത്തിലെ ബാറ്ററികള്‍ വിഴുങ്ങിയത്. ഡോക്ടർമാരുടെ കൃത്യസമയത്തുള്ള ഇടപെടല്‍ മൂലം വലിയൊരു അപകടം ഒഴിവാക്കാനായി.
കുട്ടി ബാറ്ററികള്‍ വായിലിടുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാർ ഒട്ടും വൈകാതെ തന്നെ കുട്ടിയെ മെഡിക്കല്‍ കോളേജിലെത്തിച്ചു.
ഗാസ്‌ട്രോ എന്ററോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. സൂര്യനാരായണന്റെ നേതൃത്വത്തിലാണ് ബാറ്ററികള്‍ പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
എൻഡോസ്കോപ്പിയിലൂടെ അഞ്ച് ബാറ്ററികളും സുരക്ഷിതമായി പുറത്തെടുത്തു. ഡോ. അഖില്‍, ഡോ. അഞ്ജന എന്നിവരും ഈ ദൗത്യത്തില്‍ പങ്കാളികളായി.
ബാറ്ററികള്‍ വിഴുങ്ങുന്നത് ജീവന് തന്നെ ഭീഷണിയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കുന്നു: വയറ്റിലെ അസിഡിക് പ്രവർത്തനം മൂലം ബാറ്ററികള്‍ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.
ബാറ്ററി പൊട്ടിയാല്‍ പുറന്തള്ളപ്പെടുന്ന രാസവസ്തുക്കള്‍ കുടല്‍, കരള്‍ തുടങ്ങിയ പ്രധാന അവയവങ്ങള്‍ക്ക് ഗുരുതരമായ നാശമുണ്ടാക്കും.
കൃത്യ സമയത്ത് എൻഡോസ്കോപ്പിയിലൂടെ ഇവ പുറത്തെടുക്കാൻ സാധിച്ചില്ലെങ്കില്‍ സങ്കീർണ്ണമായ ശസ്ത്രക്രിയകളിലേക്ക് നീങ്ങേണ്ടി വരുമായിരുന്നു. ഡോക്ടറുടെ മുന്നറിയിപ്പ്.
കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മുതിർന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ കോളേജ് അധികൃതർ നിർദ്ദേശിച്ചു.
കുട്ടികള്‍ക്ക് അവരുടെ പ്രായത്തിന് അനുയോജ്യമായ കളിപ്പാട്ടങ്ങള്‍ മാത്രം നല്‍കുക. ചെറിയ പാർട്ടുകള്‍ ഉള്ളതോ, ബാറ്ററി എളുപ്പത്തില്‍ ഊരിയെടുക്കാവുന്നതോ ആയ കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുക.
കുട്ടികള്‍ കളിക്കുമ്പോള്‍ എപ്പോഴും മുതിർന്നവരുടെ നിരീക്ഷണത്തിലായിരിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുട്ടി നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
