വടകര: വടകരയില്‍ കഞ്ചാവ് മിഠായികളുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ബീഹാർ സ്വദേശി റഹ്മാനാണ് (44) പിടിയിലായത്.
പരിശോധനയില്‍ 80 കഞ്ചാവ് മിഠായികളാണ് പിടികൂടിയത്. വടകര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പിടി വീണത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പുതുവർഷ ആഘോഷത്തിന്റെ ഭാഗമായാണ് എക്സൈസ് പരിശോധന നടത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ പി.എം. ഷൈലേഷും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഞ്ചാവില്‍ നിന്നും വേർതിരിച്ചെടുത്ത ചരസ് പോലെയുള്ള മാരക ലഹരി ചേർത്ത 425 ഗ്രാം മിഠായിയാണ് പ്രതിയുടെ കൈയില്‍ നിന്ന് കണ്ടെത്തിയത്. വടകര പഴയ ബസ് സ്റ്റാൻഡിനടുത്തുള്ള ഒന്തം റോഡില്‍ വെച്ചാണ് പ്രതി പിടിയിലായത്.
പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി വടകര ടൗണില്‍ യുവാക്കള്‍ക്കും വിദ്യാർഥികള്‍ക്കും വില്‍പന നടത്താനാണ് കഞ്ചാവ് മിഠായി കൈവശം വെച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി.കെ. ജയപ്രസാദ്, പ്രിവന്റിവ് ഓഫിസർമാരായ ഗണേഷ്, വി.സി. വിജയൻ, സിവില്‍ എക്സൈസ് ഓഫിസർമാരായ അശ്വിൻ, രാഹുല്‍ അക്കിലേരി, സി.വി. സന്ദീപ്, മുഹമ്മദ് അജ്മല്‍, രഗില്‍ രാജ്, നിഷ, ബബിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
