പുല്‍പ്പള്ളി: വന്യമൃഗവേട്ട നടത്തിയ ആറംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. കാപ്പിസെറ്റ് കാപ്പിപാടി ഉന്നതിയിലെ ശരത് (24), അനീഷ് (21), ഷിജോഷ് (42) കാരക്കാട്ടില്‍, രാജേഷ് (49) നെല്ലിക്കുന്നേല്‍, റെജി മാത്യു (54) വെട്ടുവെളിയില്‍, ബിജേഷ് (49) അഴിക്കണ്ണില്‍ എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാപ്പിസെറ്റ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. പ്രതികളില്‍ നിന്ന് 45 കിലോ വന്യമൃഗങ്ങളുടെ ഇറച്ചി, ഇന്നോവ കാർ, ജീപ്പ്, സ്കൂട്ടർ, ഒരു തിര നിറച്ച തോക്ക്, കത്തികള്‍ എന്നിവയും പിടിച്ചെടുത്തു.
സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ അജിത് കെ രാമന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വനംവകുപ്പ് സംഘം പരിശോധന നടത്തിയത്. ഈ കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്നും വനംവകുപ്പ് അറിയിച്ചു.
