വടകര ∙ ഓണാഘോഷ സമയത്ത് അധ്യാപകന്റെ ശകാരത്തിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാർത്ഥിയെ പൊലീസ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.
സ്‌കൂളില്‍ നിന്നും പുറത്തിറങ്ങിയ വിദ്യാര്‍ഥി സഹപാഠികളെ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി അറിയിച്ചതോടെ അധ്യാപകന്‍ പൊലീസിനെ വിവരം അറിയിച്ചു. സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ്, വിദ്യാര്‍ഥി ഇരിങ്ങല്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ട്രാക്കില്‍ നില്‍ക്കുന്നതായി കണ്ടെത്തി.
പൊലീസിനെ കണ്ടതോടെ വിദ്യാര്‍ഥി ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും കളരിപ്പടി ഭാഗത്ത് പിടികൂടുകയായിരുന്നു. പിന്നീട് സ്റ്റേഷനിലെത്തിച്ച് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി വിട്ടു.
സംഘത്തില്‍ എസ്.ഐ എ.കെ. രഞ്ജിത്ത്, എ.എസ്.ഐ ഗണേശന്‍, സി.പി.ഒ സജീവന്‍ എന്നിവര്‍ ഉണ്ടായിരുന്നു.