കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാങ്കാവ് സ്വദേശി മുഹമ്മദ് ഷാലുവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച സംഭവത്തിലാണ് രണ്ടുപേർ പിടിയിലായത്.
മൊറയൂർ സ്വദേശികളായ നബീല്‍, ഇർഫാൻ ഹബീബ് എന്നിവരാണ് പിടിയിലായത്. അഞ്ചംഗ സംഘം തൃപ്പനച്ചിയിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് യുവാവിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസാണ് ഷാലുവിനെ മോചിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് പറഞ്ഞു.
മലപ്പുറം കിഴിശ്ശേരിയിലാണ് യുവാവിനെ തട്ടികൊണ്ടു പോയി കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്. കിഴിശ്ശേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് യുവാവിനെ പോലീസ് മോചിപ്പിച്ചു.
ഗുരുതര പരിക്കുകളോടെ യുവാവ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ സ്വർണ്ണ കടത്ത് സംഘമാണെന്ന് പൊലീസ് പറയുന്നു.