Zygo-Ad

ആണ്‍ സുഹൃത്തിനോട് സംസാരിച്ചതിന് കായലോട് ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി: ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ച യുവാക്കള്‍ അറസ്റ്റില്‍


കായലോട്: കായലോട് പറമ്പായിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. റസീന മൻസിലില്‍ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമർശിച്ചിട്ടുള്ള പറമ്പായി സ്വദേശികളായ എം.സി. മൻസിലില്‍ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താൻകണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നത് ഒരു സംഘം ചോദ്യം ചെയ്തു. 

യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ച ശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കൈയേറ്റം ചെയ്ത് സമീപത്തുള്ള മൈതാനത്തെത്തിച്ചു. 

അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്ത് 8.30-ഓടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. 

ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചു വരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്.

യുവാവിന്‍റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ ഫോണും വിട്ടു നല്‍കാൻ സംഘം തയ്യാറായില്ല. അറസ്റ്റിലായ പ്രതികളില്‍ നിന്ന് പിന്നീട് ഇവ രണ്ടും പോലീസ് കണ്ടെത്തി. കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഇൻസ്‌പെക്ടർ എൻ. അജീഷ് കുമാർ പറഞ്ഞു. 

സബ് ഇൻസ്പെക്ടർ ബി.എസ്. ബാവിഷാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇവരെ തലശ്ശേരി സബ് ജയിലിലേക്ക്‌ റിമാൻഡ് ചെയ്തു.

റസീനയുടെ പിതാവ്: എ. മുഹമ്മദ്‌. മാതാവ്: സി.കെ. ഫാത്തിമ. ഭർത്താവ്: എം.കെ. റഫീഖ് (ധർമടം ഒഴയില്‍ ഭാഗം, ഗള്‍ഫ്). മക്കള്‍: മുഹമ്മദ് റാഫി (വിദ്യാർഥി, മമ്പറം എച്ച്‌എസ്‌എസ്), റസാന (മമ്പറം, എച്ച്‌എസ്‌എസ്), നൂറ മെഹറിൻ (അറമുഖ വിലാസം എല്‍പി സ്കൂള്‍). സഹോദരൻ: കെ. റനീസ്.

വളരെ പുതിയ വളരെ പഴയ