തലശ്ശേരി: മോഷണക്കേസില്‍ അറസ്റ്റിലായ നസീറിനെ പോലീസ് സ്റ്റേഷനില്‍ നടത്തിയ ദേഹ പരിശോധനയില്‍ ഹാഷിഷ് ഓയില്‍ കണ്ടെത്തിയതിനെ തുടർന്ന് എൻ.ഡി.പി.എസ് നിയമപ്രകാരം റിമാൻഡ് ചെയ്തു.
നിച്ചു എന്ന നസീറിനെ തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് റിമാൻഡ് ചെയ്തത്. ഇയാള്‍ക്കെതിരെയുള്ള തുടർ നടപടികള്‍ വടകര നാർക്കോട്ടിക് കോടതിയില്‍ നടക്കും.
തലശ്ശേരി ടൗണ്‍ എസ്.ഐ. പി.വി. അനീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പെട്ടിപ്പാലത്തെ പ്രതിയുടെ വീടിന് സമീപത്തു നിന്നാണ് നസീറിനെ അറസ്റ്റ് ചെയ്തത്.
തലശ്ശേരി, ന്യൂ മാഹി പോലീസ് സ്റ്റേഷനുകളിലും കോഴിക്കോട് ജില്ലയിലെ വടകര, എടച്ചേരി, നാദാപുരം സ്റ്റേഷനുകളിലുമായി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
പെയിന്റ് ജോലിക്കായി പോയ മുഴപ്പിലങ്ങാട്ടെ വീട്ടിലെ കാർപോർച്ചില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലാണ് പോലീസ് നസീറിനെ പിടികൂടിയത്.
സ്റ്റേഷനിലെത്തിച്ച് വിശദമായി ദേഹ പരിശോധന നടത്തുന്നതിനിടെയാണ് പ്രതിയുടെ ശരീരത്തില്‍ ഒളിപ്പിച്ചു വെച്ച ചെറിയ പ്ലാസ്റ്റിക് കുപ്പിയില്‍ നിന്ന് 1.73 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.