തലശ്ശേരി: ദേശീയപാതയില്‍ പാലിശ്ശേരിയിലെ പൊലീസ് ക്വാർട്ടേഴ്സ് അപകടാവസ്ഥയില്‍. കാലവർഷം നേരത്തെ എത്തിയതോടെ ഭീതിയിലാണ് ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍.
ആഞ്ഞു വീശുന്ന കാറ്റും തോരാമഴയും ഇവിടെയുള്ളവരുടെ ഉള്ളുലക്കുകയാണ്. ഏഴ് ബ്ലോക്കുകളിലായി 88 ഓളം കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നു.
നിലവില്‍ രണ്ട് സീനിയേഴ്സ് ബ്ലോക്കുകളിലായി 12 കുടുംബങ്ങള്‍ മാത്രമാണ് താമസിക്കുന്നത്. അപകട ഭീതി കാരണം ഏതു സമയത്തും ക്വാർട്ടേഴ്സ് കെട്ടിടങ്ങള്‍ ഇടിഞ്ഞു വീഴുമെന്ന ആശങ്കയില്‍ നാല് ബ്ലോക്കുകളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ച് ക്വാർട്ടേഴ്സ് അടച്ചിട്ടിരിക്കുകയാണ്.
തലശ്ശേരി സബ് ഡിവിഷന്റെ ചുമതലയുള്ള എ.എസ്.പി ഓഫിസിന്റെ കണ്ണെത്തും ദൂരത്താണ് പൊലീസ് ക്വാർട്ടേഴ്സ്. മരങ്ങള്‍ ഇടതൂർന്ന് ക്വാർട്ടേഴ്സിന് അകവും പുറവും കാടു കയറുന്ന അവസ്ഥയിലാണ്. യഥാസമയം അറ്റകുറ്റപ്പണി ചെയ്യാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കാത്തതാണ് ക്വാർട്ടേഴ്സിന് ഈ ഗതിയുണ്ടായത്.
ആള്‍ താമസമില്ലാത്ത മുറികളിലും കെട്ടിടത്തിന് മുകളിലും വശങ്ങളിലുമുള്ള ചുമരുകളില്‍ ഇപ്പോള്‍ ആല്‍മരം വളർന്നു പടർന്നു നില്‍പ്പാണ്. ആലിന്റെ വേരുകള്‍ ഭിത്തിയില്‍ ആണ്ടിറങ്ങിയതിനാല്‍ മരത്തടി മുറിക്കുമ്പോള്‍ കെട്ടിടം ഒന്നാകെ നിലംപൊത്തിയേക്കുമെന്ന ഭീതിയുമുണ്ട്.
ഏഴു ബ്ലോക്കുകളിലായുള്ള പാർപ്പിട സമുച്ഛയം 1983ല്‍ അന്നത്തെ സംസ്ഥാന ആഭ്യന്തര മന്ത്രി വയലാർ രവിയാണ് ഉദ്ഘാടനം ചെയ്തത്.
ഹെഡ് കോണ്‍സ്റ്റബിള്‍മാർക്കും എ.എസ്.ഐമാർക്കും വിശാലമായ മുറികളും സിവില്‍ പൊലീസുകാർക്ക് കുറഞ്ഞ സൗകര്യമുള്ള ക്വാർട്ടേഴ്സുകളുമാണ് അനുവദിച്ചിരുന്നത്. സബ് ഇൻസ്പെക്ടർമാർക്കും സി.ഐ മാർക്കും തൊട്ടടുത്ത കോമ്പൗണ്ടിലാണ് ഫാമിലി ക്വാർട്ടേഴ്സുകള്‍ ഉള്ളത്.
ഉയർന്ന ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സുകള്‍ക്ക് പറയത്തക്ക സുരക്ഷ പ്രശ്നങ്ങളില്ല. എന്നാല്‍ സീനിയർ സിവില്‍ പൊലീസുകാരുടെയും സിവില്‍ പൊലീസുകാരുടെയും ക്വാർട്ടേഴ്സ് മുറികള്‍ അത്ര സുരക്ഷിതമല്ല.
പ്രധാന റോഡില്‍ നിന്ന് ഗേറ്റ് കടന്ന് അകത്തു കയറിയാല്‍ വൃത്തിഹീനമാണ് പൊലീസ് ക്വാർട്ടേഴ്സിന്റെ കാഴ്ചകള്‍. ഏതാണ്ടെല്ലാ കെട്ടിടങ്ങളും പരിസരങ്ങളും കാടുകയറിയ നിലയിലാണ്.
തെരുവ് നായകളും ഇഴജന്തുക്കളും വ്യാപകമായി വിഹരിക്കുന്നതോടെ ഭീതി ജനകമായ അവസ്ഥയാണുള്ളത്. പതനത്തിന് കാത്തു നില്‍ക്കാതെ ക്വാർട്ടേഴ്സിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി ഉണ്ടാവണം.