Zygo-Ad

പേരാമ്പ്രയില്‍ കല്ല്യാണ വീട്ടില്‍ വീണ്ടും മോഷണം; പെട്ടിയില്‍ നിക്ഷേപിച്ച പണമടങ്ങിയ കവറുകള്‍ കാണാനില്ല, അന്വേഷണം


കോഴിക്കോട്: പേരാമ്പ്രയില്‍ കല്ല്യാണ വീട്ടില്‍ വീണ്ടും മോഷണം. ചടങ്ങിനെത്തിയവര്‍ സമ്മാനിച്ച പണമടങ്ങിയ കവര്‍ നിക്ഷേപിച്ച പെട്ടിയാണ് ഇത്തവണയും കവര്‍ച്ച ചെയ്തത്.

പേരാമ്പ്ര കടിയങ്ങാട് പാലത്തിനടുത്ത് താമസിക്കുന്ന പിണങ്ങോട്ട് ഹൗസില്‍ ഫൈസലിന്റെ വീട്ടിലാണ് ഇത്തവണ കവര്‍ച്ച നടന്നത്. ഫൈസലിന്റെ മകളുടെ വിവാഹം ഇന്നലെയാണ് നടന്നത്. 

ഇന്ന് രാവിലെയോടെ പണം കണക്കു കൂട്ടുന്നതിനായി പെട്ടി പരിശോധിച്ചപ്പോഴാണ് കവറുകള്‍ മോഷ്ടിച്ചതായി മനസ്സിലായത്.

വിവാഹത്തോടനുബന്ധിച്ച്‌ രണ്ട് പെട്ടികളാണ് കല്ല്യാണ ദിവസം സ്ഥാപിച്ചിരുന്നത്. ഒന്ന് വീട്ടു വരാന്തയിലും മറ്റൊന്ന് മുറിയിലുമായിരുന്നു. സ്ത്രീകള്‍ സമ്മാനിച്ച കവറുകള്‍ ഇടാനായാണ് മുറിയില്‍ പെട്ടി സ്ഥാപിച്ചത്. 

ഈ പെട്ടിയിലെ കവറുകളാണ് കവര്‍ച്ച ചെയ്തത്. പെട്ടിയുടെ ഒരു വശം തകര്‍ത്ത നിലയിലാണ്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ 18 -ാം തിയതിയും പേരാമ്ബ്ര പൈതോത്ത് സമാന രീതിയില്‍ മോഷണം നടന്നിരുന്നു. കോറോത്ത് സദാനന്ദനെ വീട്ടിലാണ് അന്ന് മോഷണം നടന്നത്. 

സദാനന്ദന്റെ മകളുടെ വിവാഹ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ പണമടങ്ങിയ പെട്ടി വീടിന്റെ ഓഫീസ് മുറിയില്‍ വച്ച്‌ പൂട്ടിയിരുന്നു. ഈ വാതില്‍ കുത്തിത്തുറന്നാണ് പെട്ടി മോഷ്ടിച്ചത്.

വളരെ പുതിയ വളരെ പഴയ