കോഴിക്കോട്: മലയോരത്ത് മഴ ശക്തി പ്രാപിച്ചതോടെ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞച്ചീളിയില്‍ 16 കുടുംബങ്ങളില്‍ നിന്നായി 58 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
ഉരുള്‍പൊട്ടല്‍ ഭീതി നിലനില്‍ക്കുന്ന പ്രദേശത്തെ കുടുംബങ്ങളെയാണ് മാറ്റിയത്. വിലങ്ങാട് സെന്‍റ് ജോർജ്ജ് ഹൈസ്കൂളില്‍ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ഇവരെ മാറ്റി താമസിപ്പിച്ചത്.
മണ്ണിടിച്ചല്‍ , ഉരുള്‍ പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പന്നിയേരി ഉന്നതിയില്‍ നിന്ന് കൂടുതല്‍ കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്കും, സുരക്ഷിത സ്ഥാനങ്ങളിലേക്കും താമസം മാറി.
മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നേരത്തെ ഉരുള്‍പൊട്ടല്‍ നാശം വിതച്ച പ്രദേശങ്ങളില്‍ നിന്നും കുടുംബങ്ങള്‍ സ്വയം മാറി തുടങ്ങിയിട്ടുമുണ്ട്. ഇന്നല രാത്രി മണ്ണിടിച്ചിലിനെ തുടർന്ന് പന്നിയേരി ഉന്നതിയില്‍ നിന്ന് ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചിരുന്നു.
കോഴിക്കോട് ജില്ലയില്‍ ഇന്ന് റെഡ് അലർട്ടാണ്. അതി തീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് കോഴിക്കോട് പ്രഖ്യാപിച്ചിട്ടുള്ളത്. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം കനത്ത മഴയെ തുടർന്ന് വയനാട് നൂല്‍പ്പുഴ പുഴ കരകവിഞ്ഞ് ഉന്നതിയിലേക്ക് വെള്ളം കയറി. പുത്തൂർ ഉന്നതിയില്‍ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ആറ് കുടുംബങ്ങളില്‍ 23 പേരെയാണ് മാറ്റിയത്. ഇതില്‍ 6 പേരെ കല്ലൂർ ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി.
മറ്റു കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറി. വയനാടും ശക്തമായ മഴ തുടരുകയാണ്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.