കണ്ണൂർ: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റില്‍.
കുട്ടിമാക്കൂല്‍ സ്വദേശികളായ സഹദേവൻ, എൻ.സി ലിനേഷ് എന്നിവരാണ് അറസ്റ്റിലായത്.
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതിന് ഏഴ് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. കേരളം ഭരിക്കുന്നത് തങ്ങളാണെന്ന് പറഞ്ഞ് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.
80 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും കുട്ടിമാക്കൂല്‍ സ്വദേശി സഹദേവൻ അടക്കം രണ്ട് പേരെയാണ് ഇതുവരെ പിടികൂടാനായത്. ബാക്കിയുള്ളവർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. അതേ സമയം കാവില്‍ സംഘർഷത്തിനിടെ തർക്കം പരിഹരിക്കാൻ ഇടപെട്ടവരെയും പൊലീസ് കേസില്‍ പെടുത്തിയെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വാദം.
ആക്രമണത്തില്‍ തലശ്ശേരി എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. കാവില്‍ കളിക്കാൻ നിന്നാല്‍ ഒറ്റയെണ്ണം തലശേരി സ്റ്റേഷനില്‍ കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
മണോളിക്കാവില്‍ ഉത്സവത്തിനിടെ വ്യാഴാഴ്ച പുലർച്ചെ സംഘർഷം തടയുന്നതിനിടെ എസ്‌ഐ ഉള്‍പ്പെടെ പൊലീസുകാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. 27 പേർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു.
വൈകിട്ട് മണോളിക്കാവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് സംഘം കേസിലെ ഒന്നാം പ്രതിയും റൗഡി ലിസ്റ്റില്‍ പെട്ടയാളുമായ ദിപിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റി. പിന്നാലെ, സ്ഥലത്ത് സംഘടിച്ച സിപിഎം പ്രവർത്തകർ ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിയെ ബലമായി പിടിച്ചിറക്കി കൊണ്ടു പോയി.
എസ്‌ഐ ഉള്‍പ്പെടെയുളളവരെ ഗേറ്റിനുള്ളില്‍ പൂട്ടിയിട്ടു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് സിപിഎം പ്രവർത്തകനായ ദിപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്
ഉത്സവം നടക്കുന്നതിനാലും സ്ത്രീകള്‍ ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടം സ്ഥലത്തുണ്ടായിരുന്നതു കൊണ്ടും പൊലീസ് കൂടുതല്‍ ബലപ്രയോഗത്തിന് തുനിയാതെ പിൻവാങ്ങി. തടഞ്ഞ സിപിഎം പ്രവർത്തകരില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് കലാപ ശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമുള്‍പ്പെടെ കേസെടുത്തത്. പൊലീസുകാരെ കൊല്ലുമെന്ന് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്‌ഐആർ.
പത്തോളം പൊലീസുകാർ മാത്രമാണ് ഈ സമയം സ്ഥലത്തുണ്ടായിരുന്നത്. തിരുവങ്ങാട് വെസ്റ്റ് ലോക്കല്‍ സെക്രട്ടറി ജിതുൻ അടക്കമുള്ളവരാണ് പൊലീസിനെ പൂട്ടിയിട്ട് പ്രതിയെ കൊണ്ടു പോയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിജെപി-സിപിഎം സംഘർഷത്തിനിടെ സംഘർഷം നിയന്ത്രിക്കാൻ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം വലിച്ചു കീറിയ സംഭവമടക്കം ഇവിടെ ഉണ്ടായിരുന്നു.