കോഴിക്കോട് നഗരത്തില്‍ വൻ മയക്കുമരുന്നു വേട്ട. 750 ഗ്രാം എംഡിഎംഎയുമായി ചാലിയം സ്വദേശി സിറാജിനെ ഡാൻസാഫും ടൗണ്‍ പൊലിസും ചേർന്ന് പിടികൂടി.
കഴിഞ്ഞ 50 ദിവസത്തിനിടെ ഒന്നരക്കിലോയോളം എംഡിഎംഎയാണ് ഡാൻസാഫ് നഗരപരിധിയില്‍ നിന്ന് പിടിച്ചെടുത്തത്.
നിസാമൂദ്ദീൻ - തിരുവനന്തപരും സൂപ്പർ ഫാസ്റ്റ് എക്സ്പ്രസില്‍ കോഴിക്കോട് വന്നിറങ്ങിയ സിറാജിനെ ഇന്ന് ഉച്ചയോടടുത്താണ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെതുടർന്ന് റെയില്‍വേ സ്റ്റേഷന് സമീപത്തെ ആനിഹള്‍ റോഡില്‍ കെണിയൊരുക്കി കാത്തിരുന്ന ഡാൻസാഫിന് മുന്നില്‍ സിറാജ് കുടുങ്ങുകയായിരുന്നു. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 750 ല്‍ അധികം ഗ്രാം എംഡിഎംഎയായിരുന്നു. ഡല്‍ഹിയില്‍ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത്. ഗോവ വരെ വിമാനത്തില്‍ വന്ന ഇയാള്‍ അവിടുന്ന് ട്രെയിൻ മാർഗമായിരുന്നു കോഴിക്കോട്ടേക്ക് എത്തിയത്.
എംഡിഎംഎ വില്‍പ്പനയിലെ കണ്ണികളില്‍ പ്രധാനിയാണ് സിറാജ്. അതേസമയം, എംഡിഎംഎ പതിവായി ഉപയോഗിക്കുന്ന ശീലമില്ല. ഇയാള്‍ മുമ്പും ലഹരിക്കടത്തില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍ പത്തുമാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. പുറത്തിറങ്ങിയിട്ടും പക്ഷേ, ഫീല്‍ഡ് വിട്ടില്ല. ലഹരിക്കടത്തിൻ്റെ വഴിയില്‍ തന്നെ തുടരുകയായിരുന്നു. ഡാൻസാഫും ടൗണ്‍ പൊലിസും ചേർന്നാണ് ഇയാളെ പിടികൂടിയത്.