യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ രമ്യ ഷിംജിത്തിനെ പറവൂർ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടിൽപ്പാലം സ്വദേശിയായ ഇവർക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലുള്ള ബന്ധുവീട്ടിൽ നിന്നാണ് പോലീസ് ഇന്ന് പുലർച്ചെ ഇവരെ കസ്റ്റഡിയിലെടുത്തത്. കോടതിയുടെ അറസ്റ്റ് വാറണ്ട് കാണിച്ചതോടെയാണ് ഇവർ പോലീസിനൊപ്പം പോകാൻ തയ്യാറായത്.
കസ്റ്റഡിയിലെടുക്കുമ്പോൾ ഉണ്ടായ ബഹളത്തിന്റെയും പോലീസ് വാഹനത്തിൽ കൊണ്ടുപോകുമ്പോൾ പോലീസിനെ ഭീഷണിപ്പെടുത്തുന്നതിന്റെയും വീഡിയോകൾ ഇവർ തന്നെ മൊബൈൽ ഫോണിൽ പകർത്തി ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും ആക്ഷേപിക്കുന്ന നിരവധി വീഡിയോകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ ഒരു ലൈവ് വീഡിയോയിൽ മദ്യം കഴിച്ചുകൊണ്ടാണ് സംസാരിക്കുന്നതെന്ന് സംശയിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളുണ്ട്. ഇവരുടെ വീഡിയോകൾക്ക് എതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ അടുത്തിടെ തൊട്ടിൽപ്പാലത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിയുമായി പോലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചു.
