സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ അതീവ ഗൗരവകരമായി തുടരുന്നു. കൊല്ലം ജില്ലയില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ മേഖലയില്‍ കടുത്ത ജാഗ്രത നിർദ്ദേശം നല്‍കിയിരിക്കുകയാണ്.
ഈ വർഷം ഇതുവരെ 267 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മാത്രം 191 പേർക്ക് രോഗബാധയുണ്ടാവുകയും ആറ് പേർ മരണപ്പെടുകയും ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നു.
നിലവില്‍ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13), ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ട് ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ജില്ലകളില്‍ രോഗവ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചു വരികയാണ്. ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോർട്ട് ചെയ്തതും കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ്.
