കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ കാർ കത്തി ഗർഭിണി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍.
ഭർതൃ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്ന് യുവതിയുടെ അമ്മാവനും അടുത്ത ബന്ധുക്കളും ആരോപിക്കുന്നു.
മുൻ സീറ്റില്‍ സ്ഥലമുണ്ടായിരുന്നിട്ടും എന്തിനാണ് പുറകിലെ സീറ്റില്‍ ഇരുന്നത് എന്നാണ് കുടുംബം ഉന്നയിക്കുന്ന ചോദ്യം. പിൻ സീറ്റില്‍ സീറ്റ് ബെല്‍റ്റിട്ട് കിടന്ന നിലയിലാണ് സോനയെ കണ്ടെത്തിയത് എന്നും പറയുന്നു.
കാർ കത്തുന്ന സമയത്ത് പുറകില്‍ നിന്ന് യാതൊരു ശബ്ദവും ഉണ്ടായിരുന്നില്ല, സ്വാഭാവികമായ തീപിടുത്തം ആണെങ്കില്‍ മുന്നില്‍ നിന്നുമാണ് തീ പിടിക്കേണ്ടതെങ്കിലും പുറക് വശത്ത് നിന്നാണ് തീ കത്തി തുടങ്ങിയത് എന്നും കുടുംബം ആരോപിക്കുന്നു. മാത്രമല്ല വലിയൊരു സ്ഫോടന ശബ്ദം കേട്ടു എന്നും കുടുംബം പറയുന്നു. നാട്ടുകാരും അത് ആവർത്തിക്കുന്നുണ്ട്.
ഇരുവരുടേതും പ്രണയവിവാഹമായിരുന്നു ഇതേ തുടർന്ന് ർത്താവിന്റെ വീട്ടില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നും കുടുംബം. ഡിവൈഎസ്പി അടങ്ങുന്ന സംഘത്തില്‍ നിന്ന് സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവിശ്യം.
വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്ക. അപകടത്തില്‍ കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്. ആറുമാസം ഗര്‍ഭിണിയായിരുന്ന 27കാരി സോനയും ഭര്‍ത്താവ് റിജിന്‍ലാലും ആശുപത്രിയില്‍ പോയി തിരിച്ചുവരുന്ന വഴി കാറിന് തീപിടിക്കുകയായിരുന്നു.
പെട്ടെന്ന് വണ്ടി നിര്‍ത്തി ഡ്രൈവര്‍ സീറ്റില്‍ നിന്നും റിജിന്‍ ചാടിയിറങ്ങിയെങ്കിലും ദേഹത്ത് തീ ആളിപ്പടർന്നു. തീയണയ്ക്കാനായി റിജിന്‍ തൊട്ടടുത്ത തോട്ടിലേക്ക് ചാടി. അതേസമയം പിന്‍വശത്തിരുന്ന സോന കാറിന്റെ ഡോര്‍ ലോക്കായതിനെത്തുടര്‍ന്ന് സീറ്റിലിരുന്ന് വെന്തുമരിച്ചു.
റോഡിലൂടെ പോവുകയായിരുന്ന കാറില്‍നിന്ന് സ്ഫോടന ശബ്ദവും തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻതന്നെ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. തൊട്ടടുത്ത വയലില്‍നിന്ന് വെള്ളം കോരിയൊഴിച്ച് നാട്ടുകാർ തീയണയ്ക്കാനും സോനയെ പുറത്തെടുക്കാനും ശ്രമിച്ചെങ്കിലും ഏറെ പ്രയാസപ്പെട്ടു.
പേരാമ്പ്രയില്‍നിന്ന് ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയ ശേഷമാണ് സോനയുടെ മൃതദേഹം പുറത്തെടുക്കാനായത്. കാറിന്റെ മുൻഭാഗത്ത് വലിയ തോതില്‍ തീപിടിച്ചിരുന്നില്ല.
