തലശ്ശേരി: കൂത്തുപറമ്പ് നരവൂരിലെ ചാക്ക് ഗോഡൗണിൽ ബംഗാൾ സ്വദേശി മുഹമ്മദ് ഷംസുദ്ദീൻ (36) കൊല്ലപ്പെട്ട കേസിൽ പ്രതി കുറ്റക്കാരനാണെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.
പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് ആസാദിനെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. കേസിൽ വ്യാഴാഴ്ച ശിക്ഷാവിധി പ്രഖ്യാപിക്കും.
2013 ജൂലൈ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂത്തുപറമ്പ് നരവൂരിലെ ചാത്താടിമനക്കൽ ക്ഷേത്രത്തിന് സമീപമുള്ള ഗോഡൗണിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കൂലി നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ പ്രതി മുഹമ്മദ് ഷംസുദ്ദീനെ കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം ബംഗാളിലേക്ക് കടന്ന പ്രതി അവിടെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കേരള പോലീസ് ബംഗാളിലെത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 22 സാക്ഷികളെ വിസ്തരിക്കുകയും 37 രേഖകളും 11 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
