തലശേരി: വിശ്വപ്രസിദ്ധമായ തലശേരി ജഗന്നാഥക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവത്തിന് ഫെബ്രുവരി 28-ന് കൊടിയേറും. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ഈ പുണ്യസങ്കേതത്തിൽ രാത്രി 10.55-ന് പറവൂർ രാകേഷ് തന്ത്രികളുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റു കർമ്മം നടക്കുക. ഇതോടൊപ്പം ലോകത്തിലെ ആദ്യത്തെ ഗുരുദേവ പ്രതിമയുടെ നൂറാം വാർഷികാഘോഷങ്ങൾക്കും ഉത്സവവേദിയിൽ തുടക്കമാകും. 1927 മാർച്ച് 13-നാണ് ക്ഷേത്രത്തിൽ ഗുരുദേവ പ്രതിമ അനാച്ഛാദനം ചെയ്തത്.
ഉത്സവദിനങ്ങളിൽ ദിവസവും വൈകുന്നേരം 6.30-ന് സാംസ്‌കാരിക സമ്മേളനങ്ങളും രാത്രി 9-ന് എഴുന്നള്ളത്തും 9.30-ന് വിവിധ കലാപരിപാടികളും അരങ്ങേറും. മാർച്ച് ഒന്നിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. തുടർന്ന് അഷിമ മനോജ് നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് നടക്കും. രണ്ടാം ദിന സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും.
മാർച്ച് 3-ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റി സ്വാമി സച്ചിദാനന്ദയും, 4-ന് ചാണ്ടി ഉമ്മൻ എം.എൽ.എയും, 5-ന് മുൻ എം.പി കെ.കെ. രാഗേഷും സാംസ്‌കാരിക സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും. മാർച്ച് 6-ന് നടക്കുന്ന സമാപന സമ്മേളനം കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര ഉദ്ഘാടനം ചെയ്യും. രാത്രി 10-ന് വിദ്യാധരൻ മാസ്റ്ററും ആനയടി പ്രസാദും നയിക്കുന്ന സംഗീതസന്ധ്യ അരങ്ങേറും. മാർച്ച് 7-ന് ആറാട്ടെഴുന്നള്ളത്തോടു കൂടി ഉത്സവത്തിന് സമാപനമാകും.
