നാദാപുരം: സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയും പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ പടക്കം പൊട്ടിച്ചും വിവാഹാഘോഷം നടത്തിയ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിലെ പേരോട് ടൗണിലാണ് സംഭവം. റോഡിൽ പടക്കങ്ങൾ നിരത്തിയിട്ട് തീ കൊളുത്തിയതിനെ തുടർന്ന് വാഹനയാത്രക്കാർ ഏറെ നേരം ദുരിതത്തിലായി.
കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തിനെത്തിയ സംഘമാണ് അപകടകരമായ രീതിയിൽ ആഘോഷം നടത്തിയത്. റോഡിലൂടെയുള്ള യാത്രക്കാർക്കും സമീപത്തെ കടകൾക്കും ഭീഷണിയാകുന്ന വിധത്തിലായിരുന്നു സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ തിരിച്ചറിയാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
