വടകര: പനിയും ഛർദ്ദിയും ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പ്ലസ്‌വണ്‍ വിദ്യാർഥിനി മരിച്ചു.
വടകര സ്വദേശി വടകര നട് സ്ട്രീറ്റിലെ പി.പി. ഹൗസില്‍ ഫൈസലിന്റെ മകള്‍ ദാനാ ഇഷാൻ (16) ആണ് മരിച്ചത്. ചോറോട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് ധാനാ. വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് സംശയിക്കുന്നു.
ജനുവരി 11 ഞായറാഴ്ചയാണ് ദാനാ ഇഷാന് പനിയും ഛർദിയുമുണ്ടായത്. ആരോഗ്യ സ്ഥിതി മോശമായതിനെത്തുടർന്ന് വടകരയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടർന്ന് ആരോഗ്യനിലയില്‍ മാറ്റമുണ്ടാകാതിരുന്നതിനെ തുടർന്ന് കോഴിക്കോട്ടെ മിംസ് ആശുപത്രിയിലെത്തിച്ചു. അവിടെ തീവ്ര ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇന്ന് പുലർച്ചെയോടെ മരണം സംഭവിച്ചത്.
അപ്രതീക്ഷിതമായ മരണവാർത്ത കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. ആരോഗ്യനില പെട്ടെന്ന് ഗുരുതരമായതിന്റെ കാരണം വ്യക്തമല്ല.
വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നാല്‍ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ. വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
