കോഴിക്കോട്: താമരശ്ശേരി ഫ്രഷ്കട്ട് സംഘർഷത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് പൊലീസ്. താമരശ്ശേരി വാവാട് സ്വദേശി ഷഫീഖ് ആണ് പിടിയിലായത്.
ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. ഇന്ന് ഉച്ചയോടെ താമരശ്ശേരിയിലൂടെ കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളെ വാഹനം തടഞ്ഞു നിർത്തിയാണ് പിടികൂടിയത്. സംഘർഷവുമായി ബന്ധപ്പെട്ട് 300ലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അറസ്റ്റിലായവരില്‍ മഞ്ചേരി സ്വദേശിയും ഉള്‍പ്പെടുന്നു. ഇത് വിവാദമായിട്ടുണ്ട്. സമര സമിതിയുമായി ബന്ധമില്ലാത്ത വ്യക്തിയാണ് പിടിയിലായതെന്നും ഫ്രഷ് കട്ട് ഉടമകള്‍ ഇറക്കിയ സംഘത്തിലെ ആളാകാം ഇയാളെന്നും സമര സമിതി ചെയർമാൻ ബാബു പറഞ്ഞു.
താമരശ്ശേരി ഫ്രഷ് കട്ടിനെതിരായ സമരത്തിനിടെ പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ സമര സമിതി പ്രവർത്തകൻ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി ബാവൻകുട്ടി, കൂടത്തായി സ്വദേശി റഷീദ് എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേർക്കും കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ 16 പൊലീസുകാർക്കും പരിക്കേറ്റിരുന്നു.
അറവു മാലിന്യ സംസ്കരണ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് ആറ് വർഷമായി നടക്കുന്ന സമരമാണ് അക്രമാസക്തമായാത്. സംഘർഷത്തില്‍ ഡിവൈഎഫ്‌ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി മെഹ്റൂഫാണ് ഒന്നാം പ്രതി.
