തലശ്ശേരി: തലശ്ശേരി സ്വദേശിനിയായ പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ ബന്ധുവായ 39കാരൻ തലശ്ശേരി ടൗൺ പൊലിസ് അറസ്റ്റു ചെയ്തു.
തലശ്ശേരിയിലുള്ള അഗതി മന്ദിരത്തില്‍ രഹസ്യമായി കുഞ്ഞിനെ കൈമാറാനുള്ള ശ്രമത്തിനിടെയാണ് സംഭവം പുറത്തറിഞ്ഞ് ബന്ധുവായ യുവാവ് അറസ്റ്റിലായത്.
പെണ്‍കുട്ടി പ്ലസ് ടു കഴിഞ്ഞ ശേഷം വീട്ടില്‍ തന്നെയായിരുന്നു. ആ സമയത്താണ് ബന്ധുവായ യുവാവില്‍ നിന്നും ലൈംഗിക പീഡനം ഉണ്ടായത്.
പെണ്‍കുട്ടി വയറു വേദനയുണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്.
ജൂലൈയില്‍ കാഞ്ഞങ്ങാടുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് അറിയിച്ചതിനാല്‍ ആശുപത്രി അധികൃതര്‍ക്ക് സംശയമൊന്നും തോന്നിയില്ല.
പ്രസവം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ അനാഥ മന്ദിരത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുഞ്ഞുമായി തലശ്ശേരിയിലെ അനാഥ മന്ദിരത്തിലെത്തുകയായിരുന്നു.
സംഭവത്തില്‍ അനാഥമന്ദിരം അധികൃതര്‍ക്കുണ്ടായ സംശയത്താൽ അവർ വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസിനെയും വിവരമറിയിച്ചു.
തലശ്ശേരി പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.ലഭിച്ച വിവരമനുസരിച്ച് പൊലീസ് യുവാവിനെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു.