Zygo-Ad

പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീണിന്റെ ശസ്ത്രക്രിയ പൂർത്തിയായി.


വടകര: പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീണിന്റെ ശസ്ത്രക്രിയ പൂർത്തിയായി.

അപകട നില തരണം ചെയ്തു. ഇന്നലെ രാത്രിയോടെയായിരുന്നു വടകര പുതുപ്പണത്ത് സി.പി.എം-ബിജെപി സംഘർഷം ഉണ്ടായത്. വെളുത്തമല വായനശാലയുടെ മേല്‍ക്കൂര മാറ്റുന്നതിലെ തർക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. 

കഴിഞ്ഞ 23 കൊല്ലമായി പ്രവർത്തിക്കുന്ന പുതുപ്പണം വെളുത്തമല വായന ശാലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി പ്രദേശത്ത് തർക്കം നിലനില്‍ക്കുന്നുണ്ട്.

വായനശാലയുടെ മേല്‍ക്കൂര മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങള്‍ക്ക് തുടക്കമായത്. കഴിഞ്ഞ മഴയത്ത് തകർന്നു പോയ മേല്‍ക്കൂരയുടെ ഷീറ്റ് മാറ്റി പണിയാനായി വായനശാലയുമായി ബന്ധപ്പെട്ട ആളുകള്‍ ശ്രമിച്ചിരുന്നു. 

എന്നാല്‍ പുതിയ മേല്‍ക്കൂര വായനശാലയ്ക്ക് സമീപമുള്ള തൻ്റെ ബില്‍ഡിങ്ങിന് അസൗകര്യം ഉണ്ടാകും എന്ന് ചൂണ്ടിക്കാണിച്ച്‌ പ്രദേശവാസിയായ ഒരാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടർന്ന് സ്റ്റേഷനില്‍ വച്ച്‌ പ്രശ്‌നം പരിഹരിക്കുകയും മേല്‍ക്കൂരയുടെ ഷീറ്റ് മാറ്റിയിടാൻ നിർദ്ദേശം നല്‍കുകയും ചെയ്തു. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം വായനശാലയുമായി ബന്ധപ്പെട്ട കുറച്ചാളുകള്‍ മേല്‍ക്കൂരയില്‍ ഷീറ്റ് ഇട്ടു. 

എന്നാല്‍ പുതിയ ഷീറ്റ് ഇന്നലെ അർധ രാത്രി 12 മണിയോടെ നാലു പേർ എത്തി മാറ്റാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

ഇതോടെ സിപിഎം പ്രവർത്തകരും അക്രമികളും തമ്മില്‍ വാക്കേറ്റമായി. ഇത് പിന്നീട് അക്രണത്തില്‍ കലാശിക്കുകയായിരുന്നു. 

സിപിഐഎം പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും വടകര നഗരസഭ കൗണ്‍സിലറുമായ കെ എം ഹരിദാസന്‍ , വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, ബിബേഷ് കല്ലായിന്റ് വിട എന്നിവര്‍ക്കാണ് കുത്തേറ്റത്. 

സാരമായി പരിക്കേറ്റ പ്രവീണിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ശസ്ത്രക്രിയ പൂർത്തിയായി പ്രവീണ്‍ അപകടനില തരണം ചെയ്തു. ആക്രമിച്ചവരില്‍ കോണ്‍ഗ്രസ് പ്രവർത്തകരുമുണ്ടായിരുന്നെന്ന് സിപിഎം ചൂണ്ടിക്കാട്ടി. സ്ഥലത്ത് പൊലീസ് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് വടകര പോലീസ് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ