തലശ്ശേരി : നിർദിഷ്ട തീരദേശ ഹൈവേയിൽ നിലവിലുള്ള എൻ എച്ച് 66 പുതിയ മാഹി - മുഴപ്പിലങ്ങാട് ബൈപ്പാസ് വരികയും വീണ്ടും നഗരത്തെ കീറിമുറിച്ച് പുതിയ തീരദേശ ഹൈവേ നിർമ്മാണ പ്രവർത്തിയുമായി സർക്കാർ മുന്നോട്ടുപോകുന്നത് പുനരാലോചന നടത്തണമെന്ന് തലശ്ശേരി തീരദേശ ഹൈവേ ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പൈതൃക നഗരിയായ തലശ്ശേരിയിലെ പൈതൃക കെട്ടിടങ്ങളും വാണിജ്യ വ്യവസായ മേഖലയും അതുമായി ബന്ധപ്പെടുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെയും തൊഴിലുടമകളുടെയും നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടിയിൽ നിന്നും ബന്ധപ്പെട്ട അധികാരികൾ പിന്മാറണമെന്നും പുനർചിന്തനം നടത്തണമെന്നും ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ തീരുമാനം പുന:പരിശോധിക്കണമെന്നും അല്ലാത്ത പക്ഷം സമാന ചിന്താഗതിക്കാരുമായി യോജിച്ച് പ്രക്ഷോഭ- നിയമ നടപടികളിലേക്ക് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രംഗത്തിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ സി കെ പി മമ്മു അധ്യക്ഷത വഹിച്ചു.
എ കെ സക്കരിയ, റഷീദ് തലായി, മഹറൂഫ് ആലഞ്ചേരി, സി കെ പി റയീസ് തുടങ്ങിയവർ സംസാരിച്ചു.