Zygo-Ad

വയനാട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം


കല്‍പറ്റ: വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തിയത്.

കുറുവ, കാന്തൻപാറ, പൂക്കോട്, കർളാട് കേന്ദ്രങ്ങളിലെ ബോട്ടിങ് നിർത്തി വെച്ചു. പാർക്കുകള്‍ തുറന്നു പ്രവർത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജല വിനോദങ്ങളും കർശനമായി നിരോധിച്ചതായി ജില്ല ടൂറിസം പ്രൊമോഷൻ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

ഗ്രാമപഞ്ചായത്ത് പരിധികളില്‍ സുരക്ഷിതമല്ലാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെങ്കില്‍ അത്തരം കേന്ദ്രങ്ങള്‍ക്കെതിരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ല കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങള്‍ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടർ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സമിതി-വാർഡ് സഭ യോഗങ്ങള്‍ അടിയന്തരമായി ചേരാനും കളക്ടർ നിർദേശിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച്‌ മാറ്റാൻ ട്രീ കമ്മിറ്റികള്‍ ചേരണം. ഭീഷണിയായ വൈദ്യുതി ലൈനുകള്‍ അടിയന്തമായി മാറ്റണം. 

അടിയന്തര സാഹചര്യങ്ങളില്‍ ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് സ്ഥലങ്ങള്‍ കണ്ടെത്തി ക്രമീകരണങ്ങളും അടിസ്ഥാന സൗകരങ്ങളും ഉറപ്പാക്കണമെന്നും കളക്ടർ വ്യക്തമാക്കി. 

ഗ്രാമപഞ്ചായത്ത് പരിധികളില്‍ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ച്‌ മാറ്റണമെന്നും ജലജന്യ രോഗ വ്യാപനം തടയാൻ ക്ലീൻ ഡ്രൈവുകള്‍ സംഘടിപ്പിക്കണമെന്നും കളക്ടർ പറഞ്ഞു. 

ടൗണുകളിലും റോഡരികിലും അപകടകരമാം വിധം സ്ഥാപിച്ച ബോർഡുകള്‍ ഫ്‌ലക്‌സ് ബോർഡുകള്‍ എന്നിവ മാറ്റണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ