കോഴിക്കോട്: ആരാണ് തട്ടിക്കൊണ്ടു പോയതെന്ന് അറിയില്ലെന്ന് അനൂസ് റോഷൻ. എല്ലാം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വിവരങ്ങള്‍ പുറത്തു വിടേണ്ടെന്നാണ് പൊലീസ് പറഞ്ഞതെന്നും യുവാവ് വ്യക്തമാക്കി.
'ഉപദ്രവിച്ചിട്ടൊന്നുമില്ല. പരിചയമില്ലാത്തവരാണ്. ആറു പേരുണ്ടായിരുന്നു. അവർ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. കൊണ്ടോട്ടിയിലാണ് അവർ ഇറക്കി വിട്ടത്. ടാക്സി ഡ്രൈവർക്ക് പങ്കില്ല. മൂപ്പർക്ക് ഒന്നും അറിയില്ല.'- അനൂസ് റോഷൻ പറഞ്ഞു.
മേയ് 17ന് വെെകീട്ട് നാല് മണിയോടെ ആയുധങ്ങളുമായി കാറിലെത്തിയ സംഘം വീട്ടില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
കൊണ്ടോട്ടി ബസ് സ്റ്റാൻഡില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘം യുവാവിനെ മറ്റൊരു വാഹനത്തില്‍ കയറ്റി വിടുകയായിരുന്നു.
പ്രതികളുടെ ലുക്ക്‌ഔട്ട് നോട്ടീസ് കഴിഞ്ഞ ദിവസം പൊലീസ് പുറത്തു വിട്ടിരുന്നു. ഇവർ സഞ്ചരിച്ച കാറിന്റെ നമ്ബറും പുറത്തു വിട്ടു. ഇവരെക്കുറിച്ച് വിവരം ലഭിച്ചാല്‍ കൊടുവള്ളി സ്റ്റേഷനില്‍ അറിയിക്കണമെന്നും പൊലീസ് നിർദേശിച്ചിരുന്നു.
ഇതിനിടെ അനൂസുള്ളത് മലപ്പുറം ജില്ലയിലാണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. കൃത്യമായ സ്ഥലം മനസിലായിട്ടുണ്ടെന്നും അനൂസിനെ പ്രതികള്‍ ഉപേക്ഷിക്കാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കുകയും ചെയ്തു.
മലപ്പുറം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെയാണ് യുവാവിനെ പ്രതികള്‍ ഉപേക്ഷിച്ചത്. പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
പ്രതികള്‍ ആദ്യം അനൂസിന്റെ പിതാവിനെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമിച്ചതെന്ന് മാതാവ് ജമീല വെളിപ്പെടുത്തിയിരുന്നു. പിതാവിനെ തട്ടിക്കൊണ്ടു പോകുന്നത് തടയാൻ ശ്രമിക്കവെയാണ് പ്രതികള്‍ അനൂസിന് നേരെ തിരിഞ്ഞത്.
തട്ടിക്കൊണ്ടു പോകലിന് പിറകില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ്. മൂന്ന് പേർക്കായി അനൂസിന്റെ സഹോദരൻ പണം നല്‍കാൻ ഉണ്ടെന്നും ഒരാള്‍ക്ക് 35 ലക്ഷം കൊടുക്കാനുണ്ടെന്നും പൊലീസ് പറയുന്നു.