നാദാപുരം: നാദാപുരത്ത് പ്രശ്‌നങ്ങള്‍ തുടർക്കഥയാകുന്ന സാഹചര്യത്തില്‍ നിർണ്ണായക തീരുമാനങ്ങളുമായി ഡിവൈ എസ്പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം.
ഈ അടുത്ത ദിവസങ്ങളിലുണ്ടായ പ്രാദേശിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഡി വൈ എസ്പി എപി ചന്ദ്രന്റെ നിർദേശ പ്രകാരം പ്രാദേശിക തലത്തില്‍ തന്നെ യോഗം വിളിച്ചു ചേർത്തത്.
കല്ല്യാണ വീടുകളില്‍ ഗാനമേള, ഡി ജെ പാര്‍ട്ടികള്‍ തുടങ്ങിയവയും റോഡ് ഗതാഗതത്തിന് തടസ്സമാകുന്ന തരത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നതും ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അവ ഒഴിവാക്കാനും സര്‍വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്.
ഈ തീരുമാനം ലംഘിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കും. അത്തരം വാഹനങ്ങളും സൗണ്ട് സിസ്റ്റവും പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നാദാപുരം കേന്ദ്രീകരിച്ച് ഈ രണ്ടു മാസത്തിനിടെയുണ്ടായ നിരവധി പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഡിവൈ എസ്പിയുടെ നേതൃത്വത്തില്‍ സർവകക്ഷി യോഗം നടന്നത്.
യോഗത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ അയക്കയുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദാലി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എ മോഹന്‍ദാസ്, സിഎച്ച് മോഹനന്‍, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, മോഹനന്‍ പാറക്കടവ്, പികെ ദാമു, വത്സരാജ് മണ്ണലാട്ട്, കെവി നാസര്‍, ജലീല്‍ ചാലിക്കണ്ടി, കൊടി ചന്ദ്രന്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്യാംരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
