കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തില്‍ പ്രതികളെ വേഗം പിടി കൂടിയിരുന്നതയി കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ ബൈജു.
പ്രതികളെ പിടികൂടി രക്ഷിതാക്കള്‍ക്കൊപ്പം ജുവനൈല്‍ ജസ്റ്റിസ് ബോർഡില്‍ ഹാജരാക്കിയെങ്കിലും ഇവരെ വീട്ടിലേക്ക് വിട്ടയച്ചെന്ന് കോഴിക്കോട് റൂറല്‍ എസ്പി പറയുന്നു. അഞ്ച് വിദ്യാർത്ഥികളെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നത്.
കുട്ടി അത്യാസന്ന നിലയിലാണെന്നും മരണപ്പെടാൻ സാധ്യതയുണ്ടെന്നും ജുവനൈല്‍ ജസ്റ്റിസ് ബോർഡിനെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതികളെ വിട്ടയക്കാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു.
ഇന്നു 11 മണിക്ക് വീണ്ടും പ്രതികള്‍ ഹാജർ ആകുമെന്ന് കോഴിക്കോട് റൂറല്‍ എസ്പി പറഞ്ഞു. പോലീസ് നിയമപരമായി ആവുന്നത് എല്ലാം ചെയ്യുമെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികളുടെ വീട്ടില്‍ പരിശോധന നടത്തി. ഗൂഢാലോചനയില്‍ മുതിർന്നവർ ഉണ്ടോ എന്ന് അന്വേഷിക്കും. മുതിർന്നവർ ഉള്‍പ്പെട്ടു എങ്കില്‍ അവരെ പ്രതി ആക്കുമെന്ന് എസ്പി വ്യക്തമാക്കി.
ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. പോലീസ് കേസിന്റെ ഗൗരവം ജുനൈല്‍ ജസ്റ്റിസ് ബോർഡിനെ അറിയിച്ചു. ബാക്കി തീരുമാനം ഇന്ന് ജുനൈല്‍ ജസ്റ്റിസ് ബോർഡ് എടുക്കുമെന്ന് എസ്പി പറഞ്ഞു. കുട്ടികള്‍ നിയമ ലംഘനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രി 12.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
ഫെയർവെല്‍ ആഘോഷവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. ട്യൂഷൻ സെന്ററിലെ ഫെയർവെല്‍ പാർട്ടിക്കിടെ ആയിരുന്നു സംഘർഷമുണ്ടായത്.
സംഘർഷല്‍ത്തില്‍ ഷഹബാസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥി അല്ലാത്ത ഷഹബാസിനെ കൂട്ടുകാർ ചേർന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
തലച്ചോറിന് 70% ക്ഷതം ഏറ്റ കുട്ടി കോമയിലായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേരെ സംഭവത്തില്‍ കസ്റ്റഡിയിലെടുക്കും. മുഹമ്മദ് ഷഹബാസിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.