Zygo-Ad

തലശ്ശേരി ജില്ലാ കോടതി കെട്ടിട സമുച്ചയം നാടിന് സമര്‍പ്പിച്ചു; ഉത്സവ പ്രതീതിയിൽ കോടതി പരിസരം


തലശ്ശേരി: കേസുകള്‍ അനന്തമായി നീളുന്നത് ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തലശേരി ജില്ലാ കോടതി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനാധിപത്യ വ്യവസ്ഥയില്‍ ജുഡീഷ്യറിക്ക് വലിയ പ്രാധ്യാന്യമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ജുഡീഷ്യറിയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കാലത്ത് കോടതി നടപടികള്‍ വേഗത്തിലാക്കാൻ സാധിക്കണം. അതിന് പുതിയ സൗകര്യം സഹായകമാവും. കഴിഞ്ഞ എട്ടര വർഷത്തിനുള്ളില്‍ 105 കോടതികളാണ് കേരളത്തില്‍ ആരംഭിച്ചത്. 

2891 തസ്തികകളും സൃഷ്ടിച്ചു. കോടതികള്‍ക്ക് വല്ലാത്ത സൗകര്യക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


വികസനത്തിന് പണമില്ലാത്തത് മറികടക്കാൻ കിഫ്ബിയിലുടെ സാധിച്ചു. 90,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി നടപ്പാക്കിയത്. പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന പത്ത് കോടതികളുടെ പ്രവർത്തനോദ്ഘാടനം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും നിർവഹിച്ചു. 

നീതി നടപ്പാക്കുന്നതില്‍ ജുഡീഷ്യറിക്ക് മുഖ്യ സ്ഥാനമാണ് ഉള്ളതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചടങ്ങില്‍ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി. കേരളത്തിലെ ഏറ്റവും വലിയ ജില്ലാ കോടതിയാണ് തലശ്ശേരി ജില്ലാ കോടതിയെന്ന് സ്പീക്കർ പറഞ്ഞു. 

മന്ത്രി പി.എ മുഹമ്മദ് റിയാസ്, ഹൈക്കേടതി ജഡ്ജിമാരായ എ മുഹമ്മദ് മുഷ്താഖ്, എ.കെ. ജയചന്ദ്രൻ നമ്പ്യാർ, ടി. ആർ രവി, പി.വി. കുഞ്ഞികൃഷ്ണൻ, ഷാഫി പറമ്പിൽ എം.പി തുടങ്ങിയവർ സംസാരിച്ചു.

222 വർഷം പഴക്കമുള്ള തലശേരി ജില്ലാ കോടതിക്കായി നിര്‍മ്മിച്ച പുതിയ കെട്ടിട സമുച്ചയം കിഫ്‌ബി ഫണ്ടില്‍ നിന്ന്‌ 57 കോടി രൂപ ചെലവഴിച്ചാണ് പണിതത്. 

നിലവില്‍ ജില്ലാ കോടതി വളപ്പില്‍ വിവിധ കെട്ടിടങ്ങളിലായി 14 കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 10 എണ്ണമാണ് പുതിയ കെട്ടിട സമുച്ഛയത്തിലേക്ക് മാറുക.

വളരെ പുതിയ വളരെ പഴയ