തലശേരി: പെട്ടിപ്പാലം കോളനിയിലെ സി ആർ ആശ, ബന്ധു ടി എസ് ഷൈനി എന്നിവരെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികളെ കോടതി ശിക്ഷിച്ചു. പെട്ടിപ്പാലം കോളനിയിലെ മുഹമ്മദ് നസീർ (41), ടി ഷമിന (33), പൊന്ന്യം വെസ്റ്റിലെ ടി കെ ഷാജൻ (42) എന്നിവരെയാണ് തലശേരി അഡീഷണൽ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
പ്രതികളുടെ പ്രായവും പശ്ചാത്തലവും കണക്കിലെടുത്ത് ജില്ലാ പ്രൊബേഷണറി ഓഫീസർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ശിക്ഷാവിധി. പ്രതികളെ ഒരുവർഷത്തെ നല്ലനടപ്പിനും 60,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. 2015 ഡിസംബർ 10-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുമ്പ് പൈപ്പ് കൊണ്ടും തൂക്കക്കല്ല് തുണിയിൽ കെട്ടിയും പ്രതികൾ പരാതിക്കാരെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. നഷ്ടപരിഹാര തുക കോടതിയിൽ കെട്ടിവെച്ച പ്രതികളെ രണ്ടാൾ ജാമ്യത്തിൽ വിട്ടു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ ജയറാംദാസ് ഹാജരായി.
