കോഴിക്കോട്: കൊയിലാണ്ടിയില്‍ പടക്കം പൊട്ടിത്തെറിച്ച് 16 വയസ്സുകാരൻ മരിച്ചു. അദ്വൈത് എന്ന വിദ്യാർത്ഥിയാണ് അപകടത്തില്‍ മരണപ്പെട്ടത്.
വീടിനോട് ചേർന്നുള്ള ഗ്രൗണ്ടില്‍ കൂട്ടുകാർക്കൊപ്പം വിഷു ആഘോഷത്തിനായി പടക്കം പൊട്ടിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. വലിയ ഗുണ്ടു പൊട്ടിക്കുന്നതിനിടെ, അദ്വൈതിന്റെ കയ്യിലിരുന്ന പടക്കം പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
ലഭ്യമായ വിവരങ്ങള്‍ പ്രകാരം, യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് കുട്ടികള്‍ പടക്കം പൊട്ടിക്കാൻ ശ്രമിച്ചതെന്ന് പറയുന്നു. പരീക്ഷണ രീതിയില്‍ ചെയ്ത പ്രവർത്തനമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു.
സ്റ്റീല്‍ പാത്രത്തിനുള്ളില്‍ വെച്ച് പടക്കം പൊട്ടിക്കുകയായിരുന്നുവെന്നും, ശക്തമായ പൊട്ടിത്തെറിയില്‍ പാത്രം തകരുകയും അതിന്റെ ഭാഗങ്ങള്‍ കുട്ടിയുടെ കക്ഷത്തില്‍ തുളച്ചു കയറിയാണ് മരണം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ അദ്വൈതിനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
സംഭവത്തില്‍ കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങളിലേക്ക് നയിക്കാമെന്നതിന് ഈ സംഭവം വീണ്ടും മുന്നറിയിപ്പാണ്. ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷാ നിർദേശങ്ങള്‍ പാലിക്കാതെ നടത്തുന്ന ഇത്തരം പരീക്ഷണങ്ങള്‍ ജീവഹാനിയിലേക്ക് വരെ എത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.
