പിണറായി: മരുമകളുടെ വഴിവിട്ട ജീവിതത്തെ ചോദ്യം ചെയ്തതിന് ഭർതൃമാതാവിനെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ പിണറായി പോലീസ് കേസെടുത്തു. പിണറായി വാളാങ്കിച്ചാൽ സ്വദേശിനിയായ 56-കാരി നൽകിയ പരാതിയിലാണ് എരഞ്ഞോളി വാടിയിൽ പീടിക സ്വദേശികളായ സ്മൃതിവീണ, സഹോദരൻ ശ്യാം പ്രീത്, പിതാവ് ബിജു എന്നിവർക്കെതിരെ കേസെടുത്തത്.
2025 ജൂണിലും ജൂലൈയിലുമായി നടന്ന തുടർച്ചയായ അതിക്രമങ്ങളെക്കുറിച്ചാണ് പരാതി. മരുമകളുടെ വഴിവിട്ട ജീവിതത്തെ ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ ജൂൺ 7, 12 തീയതികളിൽ വീട്ടിൽ വെച്ച് സ്മൃതിവീണ പരാതിക്കാരിയെ തള്ളിയിടുകയും മർദ്ദിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. ഇതിനുപിന്നാലെ ജൂൺ 12-ന് വൈകുന്നേരം സ്മൃതിവീണയുടെ സഹോദരൻ ശ്യാം പ്രീത് പരാതിക്കാരിയെ തടഞ്ഞുനിർത്തി അപമാനിച്ചു.
തുടർന്ന് ജൂലൈ 10-ന് ഇവരുടെ പിതാവായ ബിജു, പരാതിക്കാരിയുടെ ഭർത്താവിനെയും മകനെയും ഫോണിലൂടെ വിളിച്ച് ഭീഷണി മുഴക്കിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
