Zygo-Ad

സ്കൂളിലേക്ക് പോയ പോക്‌സോ അതിജീവിതയെ ലോഡ്ജിലും ബീച്ചിലും എത്തിച്ച്‌ വീണ്ടും പീഡനം


കോഴിക്കോട്: പോക്‌സോ കേസ് അതിജീവിച്ച പെണ്‍കുട്ടി വീണ്ടും പീഡനത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

സ്കൂളിലേക്ക് പോയ പതിനേഴുകാരിയെ ബീച്ചിന് സമീപത്തും ഒരു ലോഡ്ജിലുമെത്തിച്ച്‌ പീഡനത്തിന് ഇരയാക്കിയെന്നാണ് മൊഴി. പീഡിപ്പിച്ചവരില്‍ ഒരാളെ ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. 

ചേവായൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇനി വെള്ളയില്‍, ടൗണ്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. കുട്ടിയെ വീണ്ടും വെള്ളമാടുകുന്നിലെ എൻട്രി ഹോമില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വെള്ളമാടുകുന്ന് എൻട്രി ഹോമില്‍ നിന്ന് സ്കൂളിലേക്ക് പോയ കുട്ടിയെ കാണാതായത്. അന്നു രാത്രിയോടെ ബീച്ചില്‍ നിന്ന് കുട്ടിയെ കണ്ടെത്തി ചേവായൂർ പൊലീസ് സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കി. കുട്ടിയെ രണ്ടു പേർ വീണ്ടും പീഡിപ്പിച്ചതായി പൊലീസ് സിഡബ്ല്യുസിക്ക് റിപ്പോർട്ട് നല്‍കുകയായിരുന്നു. 

കുട്ടിയെ കണ്ടെത്തി ഹാജരാക്കുന്നതില്‍ കാലതാമസം വരുത്തിയതിനും, നടപടി ക്രമങ്ങള്‍ സിഡബ്ല്യുസിയെ അറിയിക്കാത്തതിനും ചേവായൂർ പൊലീസിന് സിഡബ്ല്യുസി ചെയർമാൻ നോട്ടീസ് നല്‍കിയിട്ടുണ്ട്.

നേരത്തെ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക്, ഡിഎൻഎ പരിശോധനയുടെയും കേസന്വേഷണത്തിൻ്റെയും ഭാഗമായിട്ടാണ് ഒരു മാസമായി സിഡബ്ല്യുസിയുടെ നേതൃത്വത്തില്‍ എൻട്രി ഹോമില്‍ താമസം ഒരുക്കിയത്. 

കുട്ടിയെ കാണാതായതിനെ തുടർന്ന് സ്കൂള്‍ അധികൃതർ വിവരമറിയിക്കുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. കണ്ടെത്തിയ ശേഷം കുട്ടിയുമായി സംസാരിച്ചപ്പോഴാണ് നഗരത്തില്‍ വെച്ച്‌ രണ്ടിടങ്ങളില്‍ നിന്ന് പീഡിപ്പിക്കപ്പെട്ടതായി മൊഴി നല്‍കിയത്.

കുട്ടി ഷെല്‍ട്ടർ ഹോമില്‍ സുരക്ഷിതയല്ലെന്നും തനിക്കൊപ്പം വിടണമെന്നും ആവശ്യപ്പെട്ട് അമ്മ നേരത്തെ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഈ നിയമപരമായ നടപടികള്‍ കാത്തിരിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായതും വീണ്ടും പീഡനത്തിന് ഇരയായതും.

വളരെ പുതിയ വളരെ പഴയ