തലശ്ശേരി: തിരുവങ്ങാട് ഇല്ലത്ത്താഴയില്‍ വീട്ടുമുറ്റത്ത് പൈപ്പിനുള്ളില്‍ കുടുങ്ങിയ പെരുമ്പാമ്പിന് രക്ഷകനായി സർപ്പ വോളണ്ടിയറും മാർക്ക് പ്രവർത്തകനുമായ ബിജിലേഷ് കോടിയേരി.
ഇല്ലത്ത് താഴെ കനാല്‍ പരിസരത്തുള്ള 'ദേവി കൃപ' എന്ന വീട്ടിലാണ് പാമ്പിനെ കണ്ടത്. വീടിന് പിന്നില്‍ വീടുപണി കഴിഞ്ഞ് മിച്ചം വന്ന പൈപ്പിന് ഉള്ളില്‍ ആണ് പെരുമ്പാമ്പ് കയറിയത്.
പ്രേമന്‍റെ ഭാര്യ സിന്ധു ആണ് പാമ്പിനെ കണ്ടത്. എവിടെയും ചലിക്കുവാൻ കഴിയാതെ കിടന്ന പെരുമ്പാമ്പിനെ കണ്ടപ്പോള്‍ സർപ്പ വോളണ്ടിയർ ബിജിലേഷിനെ വിവരം അറിയിച്ചു.
സ്ഥലത്ത് എത്തിയ ബിജിലേഷ് വളരെ സൂക്ഷ്മതയോടെ പൈപ്പ് മുറിച്ച് മാറ്റി പെരുമ്പാമ്പിനെ പുറത്ത് എടുത്തു. പിന്നീട് അവാസ സ്ഥലത്ത് വിട്ടയക്കുകയും ചെയ്തു.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും പൈപ്പുകള്‍, വലകള്‍ തുടങ്ങിയ വസ്തുക്കള്‍ അലക്ഷ്യമായി ഇടരുത് എന്നും ബിജിലേഷ് പറഞ്ഞു.