Zygo-Ad

താമരശേരി ഷഹബാസ് വധം: പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് സൗകര്യമൊരുക്കാൻ നിർദ്ദേശവുമായി ഹൈക്കോടതി


കോഴിക്കോട് ഒബ്സ‍ർവേഷൻ ഹോമില്‍ കഴിയുന്ന ഇവർക്ക് പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനത്തിനുള്ള അവസാന തീയതി നാളെയാണ്. ഇതിന് അവസരമൊരുക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ കോടതിയില്‍ എത്തിയത്.

പ്രവേശനം തടയരുതെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നുമാണ് കോഴിക്കോട് ഒബ്സർവേഷൻ ഹോം സൂപ്രണ്ടിനോട് കേരള ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാൻ താമരശേരി പൊലീസിനോടും കോടതി ആവശ്യപ്പെട്ടു. 

താമരശേരിയില്‍ വിദ്യാർഥിയായിരുന്ന ഷഹബാസിനെ മർദിച്ചു കൊലപ്പെടുത്തിയതിനാണ് ആറ് സഹ വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്തതിനാല്‍ ഒബ്സർവേഷൻ ഹോമിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.

ഷഹബാസ് കൊലപാതകത്തില്‍ പ്രായപൂർത്തിയാകാത്ത ആറ് പേരെ പ്രതി ചേർത്തുള്ളതാണ് കുറ്റപത്രം. 107 സാക്ഷികളെ ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രത്തില്‍, ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്.

 ജുവൈനല്‍ ജസ്റ്റിസ് ബോർഡ് മുമ്പാകെയാണ് കുറ്റപത്രം നല്‍കിയത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ് പ്രത്യേകമായി അന്വേഷിക്കും. 

പ്രതികളായ വിദ്യാർത്ഥികളുടെ ബന്ധുക്കളുടെ പങ്ക് സംബന്ധിച്ച്‌ ഷഹബാസിൻ്റെ കുടുംബത്തിൻ്റെ ആരോപണത്തില്‍ ഈ അന്വേഷണത്തില്‍ വ്യക്തത വരും.

മാർച്ച്‌ 1 നാണ് സഹപാഠികളുടെ ക്രൂരമായ മർദ്ദനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ ഷഹബാസ് കൊല്ലപ്പെട്ടത്. പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. 

ഇവരുടെ പത്താം ക്ലാസ് പരീക്ഷാ ഫലം തടഞ്ഞ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിക്കുകയും ഇതേത്തുട‍ർന്ന് പ്രതികളുടെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. 

താമരശ്ശേരി എം ജെ ഹയര്‍ സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹബാസ്. മരിക്കും മുൻപ് ഷഹബാസ് എസ്‌എസ്‌എല്‍സിക്ക് ഒരു വിഷയത്തില്‍ മാത്രമാണ് എഴുതിയത്. ഈ വിഷയത്തില്‍ ഷഹബാസിന് എ പ്ലസ് ലഭിച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ