കോഴിക്കോട്: പോക്സോ കേസിലെ അതിജീവിതക്കു നേരെ വീണ്ടും ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍.
കക്കോടി സ്വദേശിനിയായ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കക്കോടി കിഴക്കുമുറി എടക്കാട്ട് താഴം അക്ഷയിനെയാണ് (25) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ പരാതിക്കാരിയുടെ വീടിന്റെ പുറത്തുള്ള ബാത്ത്റൂമില്‍ നിന്ന് കുളിച്ച് പുറത്തേക്കിറങ്ങവെ പ്രതി ബാത്ത്റൂമിന്റെ വാതില്‍ തുറന്ന് അകത്തേക്ക് കടന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
യുവതി ചേവായൂർ പൊലീസ് സ്റ്റേഷനില്‍ 2023ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് അക്ഷയ്. ഈ കേസിന്റെ വിചാരണ കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്.
അമ്പലപ്പുഴ, പെരുവണ്ണാമൂഴി, ചേവായൂർ സ്റ്റേഷനുകളിലായി പോക്സോ കേസും, പൊതുജന ശല്യത്തിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളോട് മോശമായി പെരുമാറിയതിനും ഭീഷണിപ്പെടുത്തിയത്തിനും, നല്ലളം പൊലീസ് സ്റ്റേഷനില്‍ ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഓഫിസിന്റെ ലോക്ക് പൊട്ടിച്ച് അതിക്രമിച്ചു കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും മൊബൈല്‍ ഫോണും മോഷണം നടത്തിയ കേസും നിലവിലുണ്ട്.
നിലവില്‍ പ്രതി ഈ കേസുകളില്‍ ജാമ്യത്തിലാണ്. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർമാരായ നിമിൻ ദിവാകർ, മിജോ, അബ്ദുല്‍ മുനീർ എന്നിവർ ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.