കോഴിക്കോട്: ചൈനീസ് സൈബർ തട്ടിപ്പ് സംഘത്തിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ച മലയാളി യുവാവ് പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ജാസിമാണ് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്.
രാജ്യത്ത് വിവിധ ഇടങ്ങളിലായി ചൈനീസ് സംഘം നടത്തിയ തട്ടിപ്പുകളില്‍ ഇടനിലക്കാരാനായിരുന്നു ഇയാളെന്ന് പൊലീസ് കണ്ടെത്തി.
വ്യാജ ട്രേഡിംഗ് ആപ്പിലൂടെ കൊയിലാണ്ടി സ്വദേശിനിക്ക് 23 ലക്ഷം രൂപ നഷ്ടപ്പെട്ട കേസില്‍ തുടങ്ങിയ അന്വേഷണമാണ് മുഹമ്മദ് ജാസിമിന്റെ അറസ്റ്റില്‍ എത്തിയത്.
കേസില്‍ തിരൂർ സ്വദേശികളായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ അക്കൗണ്ടിലേക്കാണ് തട്ടിയെടുത്ത പണം എത്തിയത്.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും എടിഎമ്മും പാസ് ബുക്കും മുക്കം സ്വദേശിയായ ഷമില്‍ റോഷന് കൈമാറിയെന്ന് കണ്ടെത്തി. ഷമില്‍ റോഷന്റെ അറസ്റ്റോടെയാണ് അന്വേഷണം ചൈനീസ് തട്ടിപ്പ് സംഘത്തിലേക്ക് എത്തിയത്.
ഷമില്‍ റോഷൻ പണം കൈമാറിയത് കൊടുവള്ളി സ്വദേശി മുഹമ്മദ് ജാസിമിനാണ്. ഇന്ത്യയില്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സമാഹരിക്കാനുള്ള ചുമതല മുഹമ്മദ് ജാസിമിനാണ്.
10 കോടിയിലധികം രൂപ ഇയാള്‍ വഴി ചൈനീസ് ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിവരം.
ക്രിപ്റ്റോ കറൻസിയാക്കി മാറ്റിയാണ് പണം ചൈനീസ് സംഘത്തിന് കൈമാറിയത്. മുഹമ്മദ് ജാസിമില്‍ നിന്നും സൈബർ തട്ടിപ്പിന്റെ നിർണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.