Zygo-Ad

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ സന്ദർശകത്തിരക്ക്: മുഴപ്പിലങ്ങാട് മേഖല സ്തംഭിച്ചു.

 


മുഴപ്പിലങ്ങാട് അവധി ദിനമായ ഇന്നലെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ സന്ദർശകർ കൂട്ടമായി എത്തിയതോടെ ഉച്ചയ്ക്ക് ശേഷം ഗതാഗതക്കുരുക്കിൽ മുഴപ്പിലങ്ങാട് മേഖല സ്തംഭിച്ചു. ദേശീയപാതയിൽ നിന്ന് ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള കുളം ബസാർ, എടക്കാട് ടൗൺ, മഠം, യൂത്ത് എന്നീ റോഡുകളിലെല്ലാം സന്ദർശകരുടെ വാഹനങ്ങൾ കുടുങ്ങി കിടക്കുന്ന കാഴ്‌ച രാത്രി വൈകി വരെ തുടർന്നു. ഈ റോഡുകളിലെ നീണ്ട നിര ദേശീയപാതയോടനുബന്ധിച്ചുള്ള സർവീസ് റോഡുകളിലേക്കും എത്തിയപ്പോൾ കണ്ണൂർ-തലശ്ശേരി റൂട്ടിലും ഗതാഗത സ്‌തംഭനം ഉണ്ടായി.

എടക്കാട് മുതൽ മുഴപ്പിലങ്ങാട് മഠം സ്റ്റോപ് വരെ ദേശീയപാതയ്ക്ക് കുറുകെയുള്ള അടിപ്പാതകളിലും വാഹനങ്ങൾ കുരുങ്ങി കിടന്നതോടെ തലശ്ശേരി ഭാഗത്തേക്കും കണ്ണൂർ ഭാഗത്തേക്കും വാഹന ഗതാഗതം ഇഴഞ്ഞു നീങ്ങി.മുഴപ്പിലങ്ങാട് -ധർമടം ഡ്രൈവ് ഇൻ ബീച്ച് സമഗ്ര വികസന പദ്ധതി ഭാഗമായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ നിർമിച്ച നടപ്പാത തുറന്ന് കൊടുത്തതോടെ അവധി ദിവസങ്ങളിൽ മുഴപ്പിലങ്ങാട് മേഖലയിൽ സമാന സ്‌ഥിതിയാണ്

300 കോടി രൂപയുടെ വികസനം ബീച്ചിൽ നടപ്പിലാക്കുമ്പോൾ ദേശീയപാതയിൽ നിന്ന് ബീച്ചിലേക്ക് പോകുന്ന റോഡുകൾക്ക് പഞ്ചായത്ത് റോഡിന്റെ വീതി പോലും ഇല്ലാത്തതാണ് ഗതാഗതക്കുരുക്കിന് കാരണം. ദേശീയപാതയിൽ നിന്നു ബീച്ചിലേക്ക് നാലോളം ചെറു റോഡുകൾ ഉള്ള സാഹചര്യത്തിൽ ബീച്ചിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനും വൺവേ സമ്പ്രദായം നടപ്പിലാക്കണമെന്ന ആവശ്യവും അധികൃതർ പരിഗണിക്കുന്നില്ലെന്ന പരാതിയുണ്ട്

വളരെ പുതിയ വളരെ പഴയ