Zygo-Ad

തലശേരി ജനറൽ ആശുപത്രിയിൽ കുട്ടികളുടെ ഐസിയു അടച്ചു

 


തലശേരി :കനത്തമഴയിലുണ്ടായ ചോർച്ചയെ തുടർന്ന് ജനറൽ ആശുപത്രിയിലെ കുട്ടികളുടെ ഐസിയു താൽകാലികമായി അടച്ചു. സെപ്തംബറിലുണ്ടായ ചുഴലിക്കാറ്റിൽ കുട്ടികളുടെ വാർഡിന്റേതടക്കമുള്ള  ഷീറ്റ് പാറിപ്പോയതാണ് ചോർച്ചയ്ക്കിടയാക്കിയത്. ഷീറ്റിടുന്നതടക്കമുള്ള ആശുപത്രിയിലെ വിവിധ പ്രവൃത്തികൾക്ക് 30 ലക്ഷം രൂപ നഗരസഭ അനുവദിച്ചു. പ്രവൃത്തിക്ക് ഇ-ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. സാങ്കേതിക നടപടികൾ പൂർത്തിയാക്കി ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ കെ എം ജമുനറാണി പറഞ്ഞു.

കുട്ടികളുടെ വാർഡിന്റെ മധ്യഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റാണ്‌ ചുഴലിക്കാറ്റിൽ പാറി പോയത്.   ഇത് പൂർണമായും മാറ്റിസ്ഥാപിക്കണം. മഴപെയ്യുമ്പോൾ മുകളിൽ വെള്ളം കെട്ടിനിൽകുകയാണ്. ഇതാണ് ചോർച്ചക്കും സീലിംഗ്   അടർന്നുവീഴാനും ഇടയാക്കുന്നത്. ഷീറ്റിട്ട മേൽകൂരയുടെ ഇരുമ്പ് കമ്പി പലയിടത്തും ദ്രവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തകർന്ന  ഷീറ്റ് മാറ്റുന്നതിന് മുകളിൽ കയറാൻ തൊഴിലാളികളും ഭയക്കുന്നു. ഇതിനിടെ, ഡയാലിസിസ് യൂണിറ്റിൻ്റെ സീലിങ്ങ് അടർന്നുവീഴാൻ തുടങ്ങിയതും ആശങ്കയായിട്ടുണ്ട്

കോട്ടക്കും കടലിനുമിടയിലെ ജനറൽ ആശുപത്രിയിലെ കെട്ടിടങ്ങളെല്ലാം കാലപ്പഴക്കമുള്ളതാണ്. താൽകാലിക അറ്റകുറ്റപ്പണി എത്ര ചെയ്താലും ശാശ്വത പരിഹാരമാവില്ല. കോട്ടക്ക് തൊട്ടായതിനാൽ പുരാവസ്തു‌ നിയമപ്രകാരം ഒരുവിധ നിർമ്മാണ പ്രവർത്തനവും അനുവദിക്കുന്നില്ല. 

കടൽകാറ്റിൽ ഇരുമ്പ് കമ്പിയും മറ്റും തുരുമ്പെടുത്ത് നശിക്കുന്നു. കണ്ടിക്കലിൽ അമ്മയും കുഞ്ഞും ആശുപത്രി നിർമാണം അതിവേഗം പുരോഗമിക്കുന്നതാണ് ആശ്വാസം. കണ്ടിക്കലിലേക്ക് ആശുപത്രി മാറ്റുന്നതിന് സ്ഥലം അനുവദിച്ച് നഗരസഭ ആരോഗ്യവകുപ്പിന് കത്തയച്ചിട്ടുണ്ട്.

ജനറൽ ആശുപത്രി സന്ദർശിച്ച് സ്‌പീക്കർ എ എൻ ഷംസീർ സ്ഥിതിഗതികൾ വിലയിരുത്തി. സുപ്രണ്ട് വി കെ രാജീവൻ, ആർഎംഒ വി എസ് ജിതിൻ എരന്നിവരുമായി വിഷയം ചർച്ച ചെയ്തു. നഗരസഭ ചെയർപേഴ്സൺ ജമുനാ റാണിയും ആശുപത്രിയിൽ എത്തി

വളരെ പുതിയ വളരെ പഴയ