Zygo-Ad

സൂക്ഷിക്കുക! പകർച്ച വ്യാധികൾ ആസന്നം! കണ്ണൂർ, തലശേരി, പാനൂർ മേഖലയിലെ ഹയർ സെക്കണ്ടറി സ്കൂളുകളിലെ ശുചിമുറികൾ അതിശോചനീയാവസ്ഥയിൽ: അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യം


തലശ്ശേരി: കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ കെട്ടിടങ്ങൾ 'ഹൈടെക്'  ആണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ആധുനിക സാങ്കേതിക രംഗഭൂവായ ക്ലാസ് മുറികൾ, ലാബുകൾ, എന്നിവ നമുക്ക് അഭിമാനിക്കാവുന്നവയാണ്. 

എന്നാൽ ഈ പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന ശൗചാലയങ്ങളുടെ സ്ഥിതി അത്യന്തം 'ലോ-ടെക് 'ആണെന്ന് പറയാതെ വയ്യ.

കേരളത്തിലെ വിദ്യാലയങ്ങൾ തുറന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഹൈസ്കൂൾ തല വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ ശുചി മുറികൾ അത്യന്തം വൃത്തി ഹീനമായി തുടരുന്നു. 

കണ്ണൂർ -തലശേരി - പാനൂർ മേഖലകളിലെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ ശുചിമുറികളാണ് ബന്ധപ്പെട്ട അധികൃതർ സമയ ബന്ധിതമായി വൃത്തിയാക്കാതെ പകർച്ചവ്യാധികൾ പടർന്ന് പിടിക്കാൻ സാധ്യതയുള്ള വിധം വൃത്തിഹീനമായിരിക്കുന്നത്.

ശുചിമുറികളുടെ ശോച്യാവസ്ഥയ്ക്ക് സർക്കാർ - എയ്ഡഡ് മേഖല എന്ന വേർതിരിവൊന്നും ഇല്ലതാനും.

സ്കൂൾ തുറന്നെങ്കിലും പി.ടി.എ യോഗങ്ങൾ ചേരാത്തതും പ്രധാന അധ്യാപകർ ശുചിമുറികൾ പരിശോധിക്കാത്തതും ഇതിന് ഒരു കാരണമാണ്. പഴകി പൊട്ടിയ ടൈൽസുകൾ, ടാപ്പുകൾ, അടിഭാഗം പൊട്ടിയ ബക്കറ്റുകൾ, മഗുകൾ ഇവയൊക്കെയാണ് മിക്ക ശുചിമുറികളിലെയും കാഴ്ച വസ്തുക്കൾ.

 കൃത്യമായി വെള്ളം ലഭിക്കാത്തതും ശുചിമുറികൾ വൃത്തിഹീനമാകാൻ കാരണമാകുന്നു. 

കൗമാര കാല പെൺകുട്ടികൾ വൃത്തിഹീനമായ മൂത്രപ്പുരകൾ ഉപയോഗിച്ചാൽ മൂത്രാശയ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.

 ആരോഗ്യ വകുപ്പ് അധികൃതർ വിദ്യാലയങ്ങളിലെ ശുചിമുറികൾ പരിശോധിച്ചാൽ കേരളത്തിലെ കുട്ടികളിൽ പകർച്ചവ്യാധികൾ എവിടെ നിന്ന് പിടികൂടുന്നു എന്ന് മനസ്സിലാവും. 

 വിദ്യാഭ്യാസ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.

വളരെ പുതിയ വളരെ പഴയ