മാനന്തവാടി: വയനാട് മാനന്തവാടി അപ്പപ്പാറയില്‍ യുവതിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. യുവതിയുടെ കാണാതായ കുഞ്ഞിനെ പ്രതിക്കൊപ്പം പൊലീസ് കണ്ടെത്തി.
കൊല നടത്തിയ ശേഷം പ്രതി ദിലീഷ് ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അപ്പാപ്പാറയിലെ എസ്റ്റേറ്റിലെ വീടിന് സമീപമുള്ള വനമേഖലയില്‍ നിന്നാണ് കുട്ടിയെയും പ്രതിയെയും കണ്ടെത്തിയത്.
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒമ്പതു വയസുകാരിക്കായി ഡ്രോണ്‍ പരിശോധന അടക്കം നടത്തിയിരുന്നു. രാവിലെ മുതല്‍ ആരംഭിച്ച തെരച്ചിലിനിടെ പ്രതിയുടെതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണും പുതുപ്പും കണ്ടെത്തിയിരുന്നു.
തെരച്ചിലിനിടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതാണ് പ്രതിയെ കണ്ടെത്താൻ നിര്‍ണായകമായത്. മൊബൈല്‍ ഫോണ്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപം കൂടുതല്‍ തെരച്ചില്‍ നടത്തുകയായിരുന്നു.
മാനന്തവാടി അപ്പപ്പാറയിലെ വാകേരിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. എടയൂർക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. പ്രവീണയുടെ പങ്കാളിയായ ദിലീഷ് ആണ് കൊലനടത്തിയത്. കൊല നടത്തിയശേഷം ദിലീഷ് ഒമ്പതു വയസുള്ള കുട്ടിയെയും തട്ടിയെടുത്ത് സ്ഥലത്ത് നിന്ന് പോവുകയായിരുന്നു.
സംഭവം നടന്ന് ഒരു രാത്രി പിന്നിട്ടിട്ടും പെണ്‍കുട്ടിയെ കണ്ടെത്താനാകാത്തത് ആശങ്ക ഉയര്‍ന്നിരുന്നു. വനമേഖലയായതും പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയായിരുന്നു.
ഇതിനിടെയാണ് വീടിന് അധികം ദൂരെയല്ലാത്ത സ്ഥലത്ത് വെച്ച് പ്രതിക്കൊപ്പം കുട്ടിയെ കണ്ടെത്തിയത്. ആളൊഴിഞ്ഞ വീട്ടില്‍ കുട്ടിയുമായി ഒളിച്ചിരിക്കുകയായിരുന്നു പ്രതി.
ദിലീഷിന്‍റെ ആക്രമണത്തില്‍ പ്രവീണയുടെ മറ്റൊരു മകള്‍ കഴുത്തിനും ചെവിക്ക് പരിക്കേറ്റ് മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 14 വയസുള്ള പെണ്‍കുട്ടിയാണ് ചികിത്സയിലുള്ളത്.