Zygo-Ad

പുകയില്‍ മൂടി കോഴിക്കോട് നഗരം; ആളുകളെ ഒഴിപ്പിച്ചു: സമീപ ജില്ലകളിലെ അഗ്‌നിശമനസേനാ യൂണിറ്റുകളും, കരിപ്പുര്‍ വിമാനത്താവളത്തിലെ ക്രാഷ് ടെന്‍ഡറും ശ്രമം തുടരുന്നു; വില്ലനായി ശക്തമായ കാറ്റ്: മണിക്കൂറുകൾക്ക് ശേഷം തീ നിയന്ത്രണ വിധേയം

 കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ തന്ത്രപ്രധാന കേന്ദ്രമായ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെ ടെക്‌സ്റ്റൈല്‍ ഷോപ്പിലുണ്ടായ തീയണയ്ക്കാന്‍ കഠിന ശ്രമം.

12ഓളം യൂണിറ്റ് ഫയര്‍ ആന്‍ഡ് റെസക്യൂ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റും എത്തി.

ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിന് വശങ്ങളിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പ്രദേശത്ത് ശക്തമായ കാറ്റ് നിലനില്‍ക്കുന്നതിനാല്‍ തീ എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുകയും അണയ്ക്കാനുള്ള ശ്രമത്തെ ബാധിക്കുകയും ചെയ്തു.

 മന്ത്രി എ കെ ശശീന്ദ്രന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ കളക്ടറും അഹമ്മദ് ദേവർകോവില്‍ എം എല്‍ എയും സ്ഥലത്തെത്തിയിരുന്നു.

കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. തീ സംഭരിച്ച ഗോഡൗണിലേക്കും തീ പടര്‍ന്നതിനാല്‍ ആളിക്കത്തുകയായിരുന്നു. സമീപ കടകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. ഗോഡൗണ്‍ പൂർണമായും കത്തിയമർന്നു. 

ഞായറാഴ്ചയായതിനാല്‍ സമീപ കടകള്‍ പ്രവർത്തിക്കാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. ഇതുവരെ ആളപായമില്ലെന്നാണ് റിപ്പോർട്ട്. പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. മേഖലയില്‍ കനത്ത ജാഗ്രത നിലനിർത്തുകയാണ്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സാധ്യമായതെല്ലാം ചെയ്യുന്നതായി എസ്പി ടി.നാരായണന്‍ പറഞ്ഞു. രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ തീ അണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്.

കെട്ടിടം പൂര്‍ണമായും കത്തിനശിക്കുന്ന നിലയിലാണ്. തുണിത്തരങ്ങളാണ് കത്തുന്നതെന്ന് കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിലെ ജീവനക്കാര്‍ പറഞ്ഞു. 

തുണിത്തരങ്ങള്‍ ഇട്ടു വച്ചത് പ്ലാസ്റ്റിക് കവറുകളിലാണ്. ജില്ലയിലെയും സമീപ ജില്ലകളില്‍ നിന്നുള്ള അഗ്‌നിശമന സേനാ യൂണിറ്റുകളും കരിപ്പുര്‍ വിമാനത്താവളത്തിലെ ക്രാഷ് ടെന്‍ഡറും ശ്രമിച്ചിട്ടും തീ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.

 തീ സമീപത്തെ കെട്ടിടങ്ങളിലേയ്ക്കും പടരുന്ന സ്ഥിതിയാണ് ഇപ്പോള്‍. വൈകീട്ട് അഞ്ച് മണിയാേടു കൂടിയാണ് കോഴിക്കോട് മാവൂര്‍ റോഡിലുള്ള മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തില്‍ തീ പിടിച്ചത്. 

ബസ് സ്റ്റാന്റിന്റെ ഉള്‍വശത്തേക്കും തീ പടരുന്നുണ്ട്. സ്റ്റാന്റിലെ ബസുകള്‍ മുഴുവന്‍ മാറ്റി. ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ എട്ട് ഫയര്‍ എന്‍ജിന്‍ യൂണിറ്റുകള്‍ സ്ഥലത്തുണ്ടെന്നാണ് വിവരം.

ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഗതാഗതം നിയന്ത്രിക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. സ്റ്റാന്‍ഡിന് പരിസരത്ത് വാഹനങ്ങള്‍ എത്താതിരിക്കാനാണ് നിയന്ത്രണം. 

തീ നിയന്ത്രണ വിധേയമാക്കാന്‍ ഏകോപനമായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. നഗരത്തിലാകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. 

കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സ് പൂര്‍ണമായും കത്തി നശിച്ചു. അവധി ദിവസമായതിനാലും സ്‌കൂള്‍ സീസണായതിനാലും ആളുകള്‍ അധികമായി നഗരത്തിലുണ്ടായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളും തുടർന്നു.

കെട്ടിടത്തിന്റെ ഘടനയാണ്  തീ അണയ്ക്കുന്നതിൽ ഫയർഫോഴ്സിന് മുന്നിൽ പ്രതിസന്ധിയായത്. ഏറ്റവും ഒടുവിലായി തീ നിയന്ത്രണ വിധേയമായിരിക്കുകയാണ്. 

ചില ഭാഗങ്ങൾ ഭാഗികമായി തീയണച്ചു വരികയാണ്. അൽപ്പ സമയത്തിനുള്ളിൽ പൂർണ്ണമായും തീയണക്കാൻ സാധിക്കുമെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ പറഞ്ഞിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ