Zygo-Ad

നടുക്കുന്ന ദൃശ്യങ്ങള്‍ ; അഞ്ചു വയസുകാരനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചുപറിച്ചു, കോഴിക്കോട് രണ്ടിടങ്ങളില്‍ ആക്രമണം


കോഴിക്കോട്: കോഴിക്കോട് രണ്ടിടങ്ങളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നഗരത്തിലെ കുറ്റിച്ചിറയിലും കോഴിക്കോട് കുറ്റ്യാടി കാവിലുംപാറ ചാത്തൻകോട്ടു നടയിലുമാണ് കുട്ടികളെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്.

കോഴിക്കോട് കോര്‍പ്പറേഷൻ പരിധിയിലെ കുറ്റിച്ചിറയില്‍ അഞ്ചു വയസുകാരനെ ഇന്നലെ തെരുവുനായ് ഓടിച്ചിട്ട് ആക്രമിക്കുന്നതിന്‍റെ ദാരുണമായ ദൃശ്യങ്ങളും പുറത്തു വന്നു. വീട്ടില്‍ നിന്ന് അമ്പത് മീറ്റര്‍ അകലെയുള്ള വഴിയില്‍ വെച്ചാണ് അഞ്ചു വയസുകാരനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചുപറിച്ചത്.

കളിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കുട്ടിയുടെ പുറകെ ഓടിയ തെരുവുനായ കൈയ്ക്കും കാലിനുമടക്കം കടിക്കുകയായിരുന്നു. നിലത്തു വീണ കുട്ടിയെ പലതവണ കടിച്ചു പറിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇന്നലെ വൈകിട്ടാണ് ആക്രമണം ഉണ്ടായത്. 

തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കുട്ടികളെ വീട്ടിലും പുറത്തും കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയാണെന്നും മൃഗങ്ങള്‍ക്ക് മാത്രമാണ് വിലയെന്നും മനുഷ്യന് വിലയില്ലാത്ത അവസ്ഥയാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

വീട്ടിലിരുന്നാല്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ നോക്കിയിരിക്കും.അത് ഒഴിവാക്കാൻ പുറത്ത് കളിക്കാൻ വിട്ടാല്‍ അവിടെ തെരുവു നായകളുടെ ആക്രമണം ഉണ്ടാകുമെന്നും പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും പിതാവ് പറഞ്ഞു. 

കടിയേറ്റ കുഞ്ഞിന്‍റെ തലയില്‍ അടക്കം ഇഞ്ക്ഷൻ എടുക്കേണ്ടി വന്നു. കുറ്റ്യാടി കാവിലും പാറ ചാത്തൻ കോട്ടുനടയില്‍ രണ്ടു വയസുകാരനാണ് തെരു വ് നായയുടെ കടിയേറ്റത്. 

പട്ട്യാട്ട് നജീബിന്‍റെ മകൻ സഹ്റാനാണു കടിയേറ്റത്. ഇന്ന് രാവിലെ വീടിനടുത്തു നിന്നും കളിക്കുമ്പോഴായിരുന്നു സംഭവം. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ